കായംകുളത്ത് യുവാവ് കുത്തേറ്റുമരിച്ച സംഭവത്തിൽ സഹോദരി അറസ്റ്റിൽ. തെക്കേ മങ്കുഴി സ്വദേശി അജേഷിനെ കൊലപ്പെടുത്തിയതിനാണ് സഹോദരി അഞ്ജുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഭർത്താവിനെ അജേഷ് ആക്രമിച്ചപ്പോള്‍ ജീവൻ രക്ഷിക്കാൻ വേണ്ടി കുത്തുകയായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി.
തിങ്കളാഴ്ച്ച വൈകിട്ടാണ് കായംകുളം തെക്കേ മങ്കുഴി സ്വദേശി അജേഷിന് സഹോദരിയുടെ വീട്ടിൽവച്ച് കുത്തേറ്റത്. നാട്ടുകാർ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. തുടര്‍ന്ന് രാവിലെ സഹോദരി അഞ്ജുവിനെ പൊലീസ് അറസ്റ്റു ചെയ്തു. സമീപവാസിയായ യുവതിക്ക് അഞ്ജു ഒന്നര ലക്ഷം രൂപ കടം നല്‍കിയിരുന്നു. ഈ പണം തിരിച്ചു ചോദിച്ചതിന്‍റെ പേരിൽ യുവതിയുമായി അടുപ്പമുണ്ടായിരുന്ന അജേഷ് സഹോദരിയുടെ വീട്ടിലെത്തി പ്രശ്നങ്ങളുണ്ടാക്കിയെന്ന് പൊലീസ് പറയുന്നു. അഞ്ജുവിന്‍റെ ഭർത്താവിനെ വടിവാൾ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതോടെ പിടിവലിയായി.
ഇതിനിടെയാണ് അജേഷിന് പിന്നില്‍ നിന്ന് കുത്തേറ്റത്. ഭർത്താവിനെ രക്ഷിക്കാൻ വേണ്ടിയാണ് സഹോദരനെ കുത്തിയതെന്നും മനപ്പൂർവമല്ലെന്നും അഞ്ജു പൊലീസിന് മൊഴി നൽകി. നെഞ്ചിന്‍റെ പിന്‍ഭാഗത്തായിരുന്നു മുറിവ്. എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ അജേഷ് വിസമ്മതിച്ചു. തുടര്‍ന്ന് മണിക്കൂറോളം സംഭവസ്ഥലത്ത് കിടന്നു. രക്തം വാർന്നാണ് അജേഷ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.