തൃശൂർ മണ്ണുത്തിയിൽ പിടികൂടിയ കള്ളനോട്ടിന് പിന്നിൽ തമിഴ്നാട്ടിലെ സേലം കേന്ദ്രീകരിച്ചുള്ള വൻസംഘം. വർഷങ്ങളായി കള്ളനോട്ട് അടിച്ചിരുന്നതായും പൊലീസിന് സൂചന ലഭിച്ചു. ഇതോടെ തമിഴ്നാട് കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണം നടത്താനും പൊലീസ് തീരുമാനിച്ചു. ഞായറാഴ്ചയാണ് ആറര ലക്ഷം രൂപയുടെ കള്ളനോട്ട് മണ്ണുത്തി പൊലീസ് പിടികൂടിയത്. സേലം സ്വദേശികളായ നാല് പേരെ പിടികൂടുകയും ചെയ്തു. തുടർന്ന് ഷാഡോ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ കള്ളനോട്ട് അടിക്കാനുള്ള വൻസജ്ജീകരണങ്ങളും കണ്ടെടുത്തു. സേലം സ്വദേശികളായ മുരുകേശൻ, ഭാര്യ നിർമല, സഹായികളായ വെങ്കിടാചലം ,വിഗ്രനഷ് എന്നിവരായിരുന്നു പിടിയിലായത്. ഇവരുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായതോടെയാണ് കള്ള്നോട്ടടി സ്ഥിരം പരിപാടിയാക്കിയ വൻസംഘമാണ് ഇവരുടേതെന്ന സൂചന ലഭിച്ചത്.
പുതിയ നോട്ടുകളായ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകളാണ് കൂടുതലായി കണ്ടെടുത്തതെങ്കിലും പഴയ നോട്ടുകളായ അമ്പതും നൂറും കൂട്ടത്തിലുണ്ട്. അതുകൊണ്ട് തന്നെ നോട്ട് നിരോധനത്തിന് വളരെ മുൻപ് മുതൽ ഇവർ നോട്ട് അടിച്ചിരുന്നൂവെന്നാണ് പൊലീസ് സംശയിക്കുന്നത്. കൂടാതെ വലിയ തോതിൽ നോട്ട് അടിക്കാനുള്ള യന്ത്രസാമാഗ്രികളടക്കം സജ്ജീകരിച്ചിരിക്കുന്നതായും കണ്ടെത്തി. ഇതും വർഷങ്ങളായി കള്ളനോട്ട് ബിസിനസ് നടക്കുന്നതിന്റെയും കൂടുതൽ പേർ ഇതിന് പിന്നിലുള്ളതിന്റെയും സൂചനയാണെന്നും പൊലീസ് സംശയിക്കുന്നു. പച്ചക്കറി വ്യാപാരത്തിന്റെ മറവിലാണ് ഇവർ നോട്ട് ൈകമാറ്റം നടത്തിയതെന്നും സൂചനയുണ്ട്. അതിനാൽ വിശദമായ അന്വേഷണം നടത്താനാണ് തൃശൂർ സിറ്റി പൊലിസിന്റെ തീരുമാനം. ഇതിനായി നിലവിൽ റിമാൻഡിലുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനും തീരുമാനിച്ചു. ഇതിനായി രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡി അപേക്ഷ നൽകും.