ആലപ്പുഴ ചെങ്ങന്നൂരിന് സമീപം ചെറിയനാട് എസ്.ബി.ഐ എടിഎം മോഷണക്കേസിലെ പ്രതികളെ ഒരു മാസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തകര്‍ത്ത് നടത്തിയ മോഷണത്തില്‍ മൂന്നരലക്ഷത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം.
കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിന് രാവിലെയാണ് എസ്. ബി.ഐ കൊല്ലകടവ് ശാഖയുടെ ചെറിയനാട് എടിഎമ്മില്‍ മോഷണം നടന്നതായി കണ്ടെത്തിയത്. രാവിലെ എടിഎമ്മിന്റെ ഷട്ടർ അടഞ്ഞുകിടക്കുന്നത് കണ്ട് സംശയം തോന്നിയ കെട്ടിട ഉടമ ബാങ്ക് ജീവനക്കാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 3,69,000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത മോഷ്ടാക്കൾ മുറിക്കുള്ളിലുണ്ടായിരുന്ന സിസിടിവി ക്യാമറയും നശിപ്പിച്ചു. അതുകൊണ്ടുതന്നെ സി.സി.ടി.വിയില്‍നിന്ന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ല.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. എന്നാല്‍ സമാനമായ രീതിയിൽ കായംകുളത്തിന് സമീപം രാമപുരത്തെ എടിഎമ്മിൽ നടന്ന മോഷണശ്രമത്തിന് പിന്നിലും ചെറിയനാട് കവര്‍ച്ച നടത്തിയ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രാമപുരത്തും ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർത്തെങ്കിലും പണം നഷ്ടപ്പെട്ടിരുന്നില്ല. ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.