സിനിമാകഥകളെ വെല്ലുന്ന രീതിയിൽ മോഷണം നടത്തുന്ന ഹൈടെക്ക് കള്ളൻ കൊച്ചിയിൽ പിടിയിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിമാനത്തിലെത്തിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്.മോഷണമുതൽ ഉപയോഗിച്ച് മുംബൈ നഗരത്തിൽ രണ്ട് ആഢംബര ഫ്ലാറ്റുകളും കള്ളൻ സ്വന്തമാക്കി. ഏവരെയും ഞെട്ടിപ്പിക്കുന്നതാണ് ഈ ഹൈടെക് കള്ളന്റെ രീതികൾ. നക്ഷത്ര ഹോട്ടലുകളിൽ നിന്ന് മാത്രമേ ഇയാൾ മോഷ്ടിക്കാറുള്ളു. ഓൺലൈനിലൂടെ ഹോട്ടലുകളെക്കുറിച്ച് മനസിലാക്കും.
ഒരിക്കലും മുറി വാടകയ്ക്ക് എടുക്കാറില്ല. പകരം മികച്ച രീതിയിൽ വസ്ത്രം ധരിച്ച് ഹോട്ടലിന് പുറത്ത് കാത്ത് നില്‍ക്കും. വിനോദസഞ്ചാരിസംഘങ്ങൾ എത്തുമ്പോൾ അവരിൽ ഒരാളാണെന്ന് തെറ്റിധരിപ്പിച്ച് ഹോട്ടലിനകത്ത് കടന്നുകൂടും. സഞ്ചാരികൾ ചോദിച്ചാൽ ഹോട്ടൽ ജീവനക്കാരനാണെന്ന് കമറുദ്ദീൻ മറുപടി നൽകും. സഞ്ചാരികൾ ശുചിമുറിയിൽ കയറുന്ന തക്കം നോക്കി മോഷണം നടത്തി രക്ഷപെടും. കമറുദ്ദീൻ ഷെയ്ക്ക് മോഷണ സ്ഥലത്തേക്ക് എത്തുന്നതും അവിടെ നിന്ന് സ്വദേശത്തേക്ക് മടങ്ങുന്നതും വിമാനത്തിലാണ്. കഴിഞ്ഞ ആറുമാസത്തിനിടെ കൊച്ചിയിലെ മൂന്നു ഹോട്ടലുകളിൽ ഇയാൾ മോഷണം നടത്തി. ഹോട്ടലുകളിലെയും വിമാത്താവളത്തിലെയും സിസിടിവിയിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്.
മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ മുംബൈയിലെ സ്വന്തം ഫ്ലാറ്റിൽ നിന്ന് നെടുമ്പാശേരി പൊലീസ് കമറുദ്ദീനെ പിടികൂടുകയായിരുന്നു.
കൊച്ചിക്കു പുറമേ ചെന്നൈ ബംഗളൂരു,മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിലും ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നാണ് കേരള പൊലീസിന്റെ നിഗമനം. സ്വദേശമായ മുംബൈയിൽ കമറുദ്ദീൻ മോഷണം നടത്താറില്ല. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ കൂടുതൽ വിവിരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.