1993ലെ മുംബൈ സ്ഫോടനകേസിൽ അധോലോകനായകൻ അബുസലിം അടക്കം ഏഴുപ്രതികൾക്കുള്ള ശിക്ഷവിധിക്കുന്നത് ജൂൺ പതിനാറിലേക്ക് മാറ്റിവച്ചു. മുംബൈയിലെ പ്രത്യേക ടാഡാകോടതിയാണ് ശിക്ഷാവിധി മാറ്റിവച്ചത്.
അബൂ സലീമിനെ കൂടാതെ മുസ്തഫ ദോസ, അബദുൾ ഖയ്യൂം, ഷെയ്ഖ് ഫിറോസ് ഖാൻ, താഹിർ മർച്ചന്റ്, റിയാസുദ്ദീൻ സിദ്ധീഖി, കരീമുള്ളാ ഷെയ്ക്ക് എന്നിവരാണ് പ്രതികൾ. ജൂൺ പതിനാറിന് പ്രത്യേക ടാഡാകോടതി ജഡ്ജി ജി.എ സനാപ് ആണ് വിധിപറയുക. ബോംബ് സ്ഫോടനം ആസൂത്രണംചെയ്തവർക്ക് ആയുധം എത്തിച്ചുനൽകി, വിതരണംചെയ്തു തുടങ്ങിയവയാണ് അബുസലിമിന് എതിരെയുള്ള കേസ്. നിരവധി ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുന്ന അബുസലിം നിലവിൽ നവിമുംബൈയിലെ തലോജ ജയിലിലാണ്.
1993 മാർച്ച് 12ന് ആയിരുന്നു മുംബൈയിൽ സ്ഫോടനപരമ്പര നടന്നത്. പന്ത്രണ്ടിടത്തായി നടന്ന സ്ഫോടനത്തിൽ 257പേർ കൊല്ലപ്പെടുകയും, 713പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ആകെ 123 പേരാണ് ഭീകരാക്രണക്കേസിൽ പ്രതികളായുള്ളത്. കേസിലെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവർഷംമുൻപ് തൂക്കിലേറ്റിയിരുന്നു. എന്നാൽ, വിദേശത്ത് ഒളിച്ച് താമസിച്ച അബുസലീമിനെ പോർച്ചുഗലും, മുസ്തഫ ദോസയെ യുഎഇയുമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. കേസിൻറെ വിചാരണ ആരംഭിച്ചതിന്ശേഷമാണ് ഇവർ പിടിയിലായത് എന്നതിനാൽ, അബുസലിം ഉൾപ്പെട്ട കേസ് പ്രത്യേകമായി പരിഗണിക്കുകയായിരുന്നു. സ്ഫോടനം ആസൂത്രണം ചെയ്ത ദാവൂദ് ഇബ്രാഹിം, ടൈഗർ മേമൻ, മുഹമ്മദ് ദോസ എന്നിവർ ഇപ്പോൾ പാക്കിസ്ഥാനിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.