രാജ്യത്ത് സ്വയംപ്രഖ്യാപിത ഗോരക്ഷകർ നിയമംകയ്യിലെടുക്കുന്ന മറ്റൊരു സംഭവംകൂടി. മഹാരാഷ്ട്രയിൽ പശുഇറച്ചി വിറ്റെന്ന് ആരോപിച്ച് രണ്ടുപേരെ ഗോരക്ഷകര്‍ ക്രൂരമായി മർദിച്ചു. സംഭവത്തിൽ ഏഴുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
വാഷിം ജില്ലയിലെ മലേഗാവിനോട് അടുത്തുള്ള ഗ്രാമത്തിലാണ് ഗോരക്ഷകര്‍ എന്ന് സ്വയംപ്രഖ്യാപിച്ചെത്തിയ സംഘത്തിൻറെ അഴിഞ്ഞാട്ടം. ഗോവധനിരോധനം നിലനിൽക്കുന്ന മഹാരാഷ്ട്രയിൽ പശുഇറച്ചി വിൽക്കാൻപാടില്ലെന്നിരിക്കെ ഇവിടെ വിൽക്കുന്നത് ഗോമാംസമാണെന്ന് ആരോപിച്ചായിരുന്നു അക്രമം. രണ്ടുപേര്‍ക്കാണ് മർദനമേറ്റത്.
വിൽപനയ്ക്കെത്തിച്ച ഇറച്ചി തിരികെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട സംഘം ഇവരെ, മർദിച്ചശേഷം, പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പശുവിറച്ചി വിറ്റതിന് ഇവർക്കെതിരെ കേസെടുക്കണമെന്നായിരുന്നു യുവാക്കളുടെ ആവശ്യം. മർദനമേറ്റ രണ്ട് മാംസകച്ചവടക്കാർക്കെതിരെയും ഇവരെ അക്രമിച്ച ഏഴ് യുവാക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. ഇവരിൽനിന്നും പിടിച്ചെടുത്തത്, പശുവിറച്ചിയാണോയെന്ന് വ്യക്തമാകാൻ നാഗ്പൂരിലെ ലാബിലേക്ക് പരിശോധനയക്ക് അയച്ചതായും പൊലീസ് അറിയിച്ചു. രണ്ടുദിവസംമുൻപ് പശുവിനെ കടത്തിയെന്നാരോപിച്ച് ഭുവനേശ്വർ റയിൽവേ സ്റ്റേഷനിൽ രണ്ടുപേർ അക്രമിക്കപ്പെട്ടിരുന്നു. കൊച്ചുവേളി-ഗുവാഹത്തി എക്സ്പ്രസിൽ കന്നുകാലികളെ കടത്തുന്നു എന്നാരോപിച്ചായിരുന്നു അക്രമം.