നിലമ്പൂർ പൂക്കോട്ടുപാടം ശ്രീവില്ല്യത്ത് മഹാക്ഷേത്രം തകര്‍ത്ത കേസിലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനിടെ നാട്ടുകാര്‍ പ്രതിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.
തിരുവനന്തപുരം കവടിയാര്‍ സ്വദേശി മോഹനകുമാറിനെ ഇന്ന് ക്ഷേത്രത്തിലെത്തിച്ച് തെളിവെടുത്തു. തെളിവെടുപ്പിനിടെയായിരുന്നു കയ്യേറ്റ ശ്രമം. വന്‍ പൊലീസ് സന്നാഹമുള്ളതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവമുണ്ടായില്ല. പ്രതി ക്ഷേത്രത്തിലെക്ക് കടന്ന രീതി പൊലീസിനോട് വിവരിച്ചു. കവടിയാര്‍ സ്വദേശി മോഹന കുമാറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പൂജാരി മാരോടുള്ള വിരോധമാണ് ക്ഷേത്രം ആക്രമിക്കാന്‍ കാരണമെന്നാണ് പ്രതിയുടെ മൊഴി. കിളിമാനൂരില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തിയതായും പാലക്കാട് വാണിയമ്പലം ബാണാപുരം ക്ഷേത്രത്തില്‍ അക്രമം നടത്തിയതായും പ്രതി സമമ്മതിച്ചിരുന്നു. മലപ്പുറത്തെ തെളിവെടുപ്പിന് ശേഷം പ്രതിയെ കൊലക്കേസുമായി ബന്ധപ്പെട്ട് കിളിമാനൂര്‍ പൊലീസിന് കൈമാറും. പാലക്കാട്ട് അക്രമം നടത്തിയെ കേസിലും തെളിവെടുപ്പ് ബാക്കിയുണ്ട്.
പൂക്കോട്ടുംപാടത്തെ ക്ഷേത്രത്തിലെ അക്രമം വര്‍ഗീയമായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചത് ആശങ്കപരത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്തരം ചില പ്രചാരണങ്ങളും നടത്തി. പ്രതി പിടിയിലായതോടെ ആശങ്ക അകന്നു.