വയനാട് മാനന്തവാടിയിലുള്ള ബാങ്കിൽനിന്ന് അരക്കോടി രൂപയുടെ തിരിമറി നടത്തിയ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് നാഷണൽ ബാങ്കിലെ ക്യാഷറായ മലപ്പുറം വണ്ടൂർ സ്വദേശി സഹീറാണ് പിടിയിലായത്.
കഴിഞ്ഞ നാല്്വർഷംകൊണ്ടാണ് അമ്പത്തിയൊന്ന് ലക്ഷം രൂപയുടെ തട്ടിപ്പ് സഹീർ നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഹെഡ് ഓഫിസിലേക്ക് പണം അടക്കാൻ ബാങ്ക് മാനേജർ സഹീറിനോട് ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞിട്ടും പണം അടയ്ക്കാതിരുന്നതോടെയാണ് മാനേജർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഈയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പലരോടും ഈയാൾ പണം കടം വാങ്ങിയിരുന്നു. ഇതിന്റെ പലിശ അടയ്ക്കാനാണ് ബാങ്കിൽനിന്ന് പണം അപഹരിച്ചത്.
പിതാവ് സർവീസിലിരിക്കെ മരണപ്പെട്ടതിനെത്തുടർന്നാണ് സഹീറിന് ജോലി ലഭിച്ചത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.