ഇടുക്കി വണ്ടിപ്പെരിയാറിൽ റേഷനരി കടത്തുന്നതിനിടെ റേഷൻകടയുടമ ഉൾപ്പെടെ ആറ് പേർ പൊലീസ് അറസ്റ്റ് ചെയ്തു. റേഷൻ കടയിൽ നിന്ന് കടത്തിയ 47 ചാക്ക് അരിയും ഒരു ചാക്ക് ഗോതമ്പും പിടിച്ചെടുത്തു. അരി കടത്താൻ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
വണ്ടിപ്പെരിയാറിലെ റേഷൻ കടയുടമ രവിയുടെ നേതൃത്വത്തിലായിരുന്നു അരിക്കടത്ത്. റേഷൻ കടയോട് ചേർന്നുള്ള രഹസ്യ കേന്ദ്രത്തിൽ നിന്ന് അരി കാഞ്ഞിരപ്പിള്ളിയിലേക്ക് കടത്താനായിരുന്നു ശ്രമം. രാത്രി പത്ത് മണിയോടെ ആറംഗസംഘം വാഹനത്തിലേക്ക് ചാക്കുകൾ കയറ്റുന്നതിനിടെ പൊലീസ് സ്ഥലതെത്തി. റേഷനരി കടത്തുന്നുവെന്ന് വണ്ടിപ്പെരിയാർ എസ്ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന.
റേഷൻ കടയുടമ രവിക്ക് പുറമെ വണ്ടിപ്പെരിയാർ സ്വദേശികളായ സന്തോഷ്കുമാർ, പ്രസാദ്, കോട്ടയംസ്വദേശി അഫ്സൽ, പത്തനംതിട്ട സ്വദേശികളായ രതീഷ്കുമാർ, ശിവകുമാർ എന്നിവരാണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാറിലും പരിസര പ്രദേശങ്ങളിലെ റേഷൻ കടകളിൽ നിന്ന് ശേഖരിക്കുന്ന അരി കോട്ടയം പത്തനംതിട്ട ജില്ലകളിലെ വിപണികളിലെത്തിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. റേഷൻകട ഉടമകളുടെ സഹായത്തോടെ വ്യാപകമായി അരികടത്തുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തെ തുടരർനന് വണ്ടിപ്പെരിയാറിലെ നാല് റേഷൻകടകളുടെ ലൈസൻസ് റദ്ദാക്കി.