തിരുവനന്തപുരം അമ്പലത്തിൻകരയിലെ എസ്ബിെഎ എടിഎം തകർത്ത് പത്ത് ലക്ഷം രൂപ കവർന്ന കേസിൽ അന്വേഷണം ഉൗർജിതമാക്കി. ഒരുമാസം മുമ്പ് ആലപ്പുഴയിലും സമാനമായ രീതിയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്ത് കവർച്ച നടന്നിരുന്നു. സമീപ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിലൂടെ കവർച്ച നടത്തിയവരെക്കുറിച്ച് സൂചന ലഭിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.
വെള്ളിയാഴ്ച പുലർച്ചെ രണ്ട്മണിയോടെയാണ് അമ്പലത്തിൻകരയിലെ എസ്ബിെഎ എടിഎമ്മിൽ കവർച്ച നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. എടിഎമ്മിനുള്ളിലെ സിസിടിവി മാസങ്ങളായി പ്രവർത്തനരഹിതമായിരുന്നു.ഉപഭോക്താക്കൾ ഇടപാടുകൾക്കായി കാർഡ് സ്വൈപ് ചെയ്യുമ്പോൾ മാത്രം ദൃശ്യങ്ങൾ പതിയുന്ന സംവിധാനമാണ് എടിഎം മെഷീനിലെ ക്യാമറയിൽ ഉണ്ടായിരുന്നത്. എന്നാൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് വിദഗ്ധമായി മെഷീൻ തകർത്തതിനാൽ ദൃശ്യങ്ങൾ പകർത്താനുള്ള സാധ്യത ഇല്ലാതായതായും പൊലീസ് പറയുന്നു. ഒരുമാസം മുമ്പ് ആലപ്പുഴയിലും സമാനമായ രീതിയിൽ എസ്ബിെഎയുടെ മൂന്ന് എടിഎമ്മുകൾ തകർത്ത് മൂന്നരലക്ഷം രൂപ കവർന്നിരുന്നു. ഒരേ കമ്പനി സ്ഥാപിച്ച എടിഎം മെഷീനുകളാണ് ആലപ്പുഴയിലും കഴക്കൂട്ടത്തും ഗ്യാസ് കട്ടർ ഉപയോഗിച്ച് തുറന്നത്.
ഫൊറൻസിക് സംഘം സഥലത്ത് പരിശോധന നടത്തിയെങ്കിലും നിർണായക തെളിവുകൾ ഒന്നും ലഭ്യമായില്ലെന്നാണ് വിവരം. ടെക്നോപാർക്ക് അസിസ്റ്റന്റ് കമ്മിഷ്ണറുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.