തൃശൂർ വലപ്പാട് വൻ കഞ്ചാവ് വേട്ട. കോതകുളം ബീച്ചിൽ രണ്ട് വാഹനത്തിലായി കടത്താൻ ശ്രമിച്ച 70 കിലോ കഞ്ചാവ് പൊലിസ് പിടികൂടി. മൂന്ന് ഇടുക്കി സ്വദേശികളും ഒരു കൊല്ലം കാരനും അറസ്റ്റിൽ
സമീപകാലത്ത് തൃശൂർ ജില്ലയിലുണ്ടായ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് വലപ്പാട് പൊലിസ് നടത്തിയത്. രണ്ട് വാഹനത്തിലായി കടത്തിയ 70 കിലോ കഞ്ചാവ് പിടികൂടുകയും വാഹനത്തിലുണ്ടായിരുന്ന 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വലപ്പാടിന് സമീപത്തെ കൊതകുളം ബീച്ചിൽ രണ്ട് വാഹനങ്ങൾ സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വലപ്പാട് എസ്.ഐ ഇ ആർ. ബൈജുവിന്റെ നേതൃത്വത്തിൽ പൊലിസെത്തിയതോടെ വാഹനവുമായി കടക്കാൻ ശ്രമിച്ചു. പിന്തുടർന്നെത്തിയ പൊലീസ് വാഹനങ്ങൾ തടഞ്ഞ് നിർത്തി പിടികൂടുകയായിരുന്നു.
വാനിൽ തീർത്ത രഹസ്യ അറയിലും കാറിന്റെ ഡിക്കിയിലുമായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. രണ് കിലൊ വീതമുള്ള ചെറു പാക്കറ്റുകളിലായി അടുക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. 60 ലക്ഷത്തോളം വില മതിക്കുന്ന കഞ്ചാവ് കണ്ടെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇടുക്കിക്കാരായ അനിൽ , ഷിജു, പ്രസന്നൻ കൊല്ലം കൊട്ടാരക്കര സ്വദേശി രാജേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിൽ നിന്ന് കമ്പം വഴി കടത്തിക്കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾക്കായി പിടിയിലായവരെ ചോദ്യം ചെയതു വരികയാണ്.