വയനാട് മാനന്തവാടിയിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലയും പാദസരവുമടക്കം പതിനൊന്ന് പവൻ സ്വർണം മോഷണം പോയി. പുലർച്ചെ മൂന്ന് മണിയോടെയാണ് രണ്ടംഗസംഘം കവർച്ച നടത്തിയത്.
അഞ്ചാംമൈൽ സ്വദേശി ചക്കര അബ്ദുറഹ്മാന്റെ വീട്ടിലാണ് മോഷ്ണം നടന്നത്. അബ്ദുറഹ്മാന്റെ ഭാര്യ സുഹറയുടെ ആഭരണങ്ങളാണ് നഷ്ടമായത്. ഉറങ്ങിക്കിടന്ന സുഹറയുടെ കാലിൽനിന്ന് മോഷ്ടാക്കൾ പാദസരം ഊരിയെടുക്കാൻ ശ്രമിച്ചു. ഇതിനിടയിൽ ഞെട്ടിയെഴുന്നേറ്റ സുഹറ ലൈറ്റ് ഓൺ ചെയ്തപ്പോൾ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് കഴുത്തിലുണ്ടായിരുന്ന മാലയും അലമാരയിൽ സൂക്ഷിച്ച ഏഴ് പവൻ സ്വർണവും നഷ്ടമായെന്ന് കണ്ടെത്തിയത്.
മോഷ്ടാക്കൾ തുണികൊണ്ട് മുഖം മറച്ചിരുന്നു. അടുക്കളവശത്തെ വാതിൽ തകർത്താണ് അകത്ത് കടന്നത്. അബ്ദുറഹമാനും സുഹറയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. വിരലടയാള വിദഗ്ദരും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളമുണ്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്.