വാഹനപരിശോധനയുടെ പേരിൽ യുവാവിനെ വീട്ടിലെത്തി പൊലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. എസ്ഐയുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചു. റാന്നി പാറേക്കടവ് സ്വദേശി ജൻസൺ തോമസാണ് വെച്ചൂച്ചിറ പൊലീസിനെതിരെ ആക്ഷേപവുമായെത്തിയത്.
ആശുപത്രിയിൽ നിന്ന് മാതാവിനൊപ്പം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴാണ് ജൻസൺ തോമസ് ഓടിച്ചിരുന്ന കാർ വാഹനപരിശോധനയ്ക്കായി പൊലീസ് തടഞ്ഞത്. അത്യാവശ്യം അറിയിച്ചിട്ടും കാത്തുനിൽക്കാനായിരുന്നു മറുപടി. അരമണിക്കൂർ കഴിഞ്ഞിട്ടും രേഖകൾ പരിശോധിക്കാത്തതിനാൽ വാഹനവുമായി ജൻസൺ വീട്ടിലേയ്ക്ക് മടങ്ങി. വീട്ടിലെത്തി മിനിറ്റുകൾക്കിടയിൽ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് ഇരച്ചെത്തി. അസഭ്യവർഷത്തോടെ പിടികിട്ടാപ്പുള്ളിയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു പിന്നീടുള്ള പ്രകടനം.
വീട്ടുകാരുടെ പ്രതിഷേധം വകവയ്ക്കാതെ ജൻസണെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിയിട്ടും പൊലീസ് അസഭ്യവർഷം തുടരുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞു. പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ പരിശോധനയുടെ ഭാഗമായുള്ള നടപടി മാത്രമാണുണ്ടായതെന്നാണ് വെച്ചൂച്ചിറ പൊലീസിന്റെ വിശദീകരണം.