കോഴിക്കോട് കാരന്തൂർ മർക്കസ് കോളജിലെ എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അംഗീകാരമില്ലെന്ന് ആരോപിച്ച് വിദ്യാര്‍ഥികളുടെ സമരം തുടരുന്നു. കെ.എസ്.യു. നടത്തിയ മാർച്ചിൽ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ഇന്നലെ സമരത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ഏഴു പേരെ റിമാൻഡ് ചെയ്തു.
എൻജിനീയറിങ് ഡിപ്ലോമ കോഴ്സിന് തുല്യതാപദവി നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇല്ലെങ്കിൽ, തൊണ്ണൂറ്റിരണ്ടു വിദ്യാർഥികൾക്കു നഷ്ടപരിഹാരം നൽകണം. ഈ രണ്ട് ആവശ്യവും ഇതുവരെ അംഗീകരിക്കപ്പെട്ടില്ല. രണ്ടേക്കാൽ ലക്ഷം രൂപ മുടക്കിയാണ് 92 വിദ്യാർഥികൾ മർക്കസ് ക്യാംപസിൽ ഈ കോഴ്സ് പഠിച്ചത്. ഒരു വർഷം മാത്രമാണ് ഈ കോഴ്സ് നടത്തിയത്. അംഗീകാരമില്ലെന്ന് മനസിലായതോടെ നിർത്തലാക്കി. ജില്ലാ കലക്ടർ ഇടപ്പെട്ട് കാര്യങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപികരിച്ചിട്ടും കോഴ്സിന് തുല്യാതാ പദവി കിട്ടിയില്ല. കഴിഞ്ഞ കുറേ ദിവസമായി മർക്കസിന് മുമ്പിൽ സമരം തുടരുന്നുണ്ട്. ഇതിനിടെയാണ്, റോഡ് ഉപരോധം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്.
പൊലീസുകാർക്കും സമരക്കാർക്കും പരുക്കേറ്റിരുന്നു. അതേസമയം, വിദ്യാർഥികളുടെ സമരത്തിന്റെ മറവിൽ ലീഗ് രാഷ്ട്രീയം കളിക്കുകയാണെന്ന് മർക്കസ് അധികൃതർ പ്രതികരിച്ചു. മർക്കസിന് പുറമെ മറ്റു പലയിടങ്ങളിലും സമാനമായ കോഴ്സ് നടത്തിയിരുന്നു. മർക്കസിന് മാത്രം അംഗീകാരം കൊടുത്താൽ മറ്റു സ്ഥാപനങ്ങളും ഇതു ആവശ്യപ്പെടും. ഇത്, എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർതലത്തിൽ ആലോചന തുടരുകയാണ്.