പാലക്കാട് മീങ്കരയിൽ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. വീട്ടമ്മയ്ക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട്ടുകാരനെ കൊല്ലങ്കോട് പൊലീസാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് മീൻ കോളനിയിൽ റാണി പതിമൂന്ന് കുത്തുകളേറ്റ് കൊല്ലപ്പെട്ടത്. മീങ്കരയിലെ മീൻ കോളനിയിൽ വാടകവീട്ടിൽ താമസിച്ച റാണിയുടെ കൊലപാതകത്തിലാണ് അറസ്റ്റ്. പത്തുവർഷമായി റാണിയോടൊപ്പം താമസിച്ച തമിഴ്നാട്ടുകാരൻ ശെൽവരാജാണ് അറസ്റ്റിലായത്. പഴനി സ്വദേശി മുരുകേശനുമായുളള വിവാഹബന്ധം ഉപേക്ഷിച്ചശേഷമാണ് റാണി ശെൽവരാജുമൊത്തുളള ജീവിതം തുടങ്ങിയത്.
എന്നാൽ കഴിഞ്ഞ ആറുമാസമായി ശെൽവരാജിന് റാണിയുമായി അടുപ്പമില്ലായിരുന്നു. കൊലപാതകം നടന്ന ബുധനാഴ്ച രാത്രിയിൽ വാഹനത്തിന്റെ ബാങ്ക് വായ്പ രേഖകൾ എടുക്കാൻ ശെൽവരാജ് മീൻകോളനിയിലെ വീട്ടിലെത്തി. ഇൗ സമയം ചെമ്മണാംപതി സ്വദേശിയായ മറ്റൊരാളെ വീട്ടിൽ കണ്ടു. ഇതിനെച്ചൊല്ലിയുളള വാക്കുതർക്കമാണ് കൊലപാതകത്തിലെത്തിയത്. ആനമലയ്ക്കടുത്ത് പെൻസിൽ നിർമാണ കമ്പനിയിലായിരുന്നു റാണിക്ക് ജോലി. ഇൗ സമയത്താണ് ചെമ്മണാംപതി സ്വദേശിയുമായി റാണിക്ക് അടുപ്പമുണ്ടായത്. ശെൽവരാജിനെ തമിഴ്നാട്ടിൽ നിന്നാണ് കൊല്ലങ്കോട് പൊലീസ് അറസ്റ്റു ചെയ്തത്.