കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയ്ക്കിടെ മരിച്ച വയോധികനെ അഞ്ജാതനാക്കി മൃതദേഹം പഠനത്തിന് കൈമാറിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. അടൂർ പറന്തൽ സ്വദേശി ഭാസ്കരന്റെ മരണത്തിലാണ് കമ്മിഷൻ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. മരണവിവരം ബന്ധുക്കളെ അറിയിക്കാത്തത് ഗുരുതര വീഴ്ചയെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
ചത്തീസ്ഘട്ടിൽ നിന്നും കേരളത്തിലേയ്ക്കുള്ള തീവണ്ടി യാത്രയ്ക്കിടെയാണ് ഭാസ്കരൻ കുഴഞ്ഞുവീണത്. കോട്ടയം മെഡിക്കൽ കോളജിലെ ചികിൽസയ്ക്കിടെ ഭാസ്കരൻ മരിച്ചു. അഞ്ജാതനെന്ന് മുദ്രകുത്തി മൃതദേഹം വിദ്യാർഥികൾക്ക് പഠനത്തിനായി കൈമാറുകയായിരുന്നു. ഭാസ്കരന്റെ മരണം ബന്ധുക്കളെ അറിയിക്കുന്നതിന് അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ദക്ഷിണ റയിൽവേ ഡിവിഷണൽ മാനേജർ, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് , റയിൽവേ പൊലീസ് സൂപ്രണ്ട്, കൊച്ചി പൊലീസ് കമ്മിഷണർ എന്നിവർ ജൂൺ പതിനഞ്ചിനകം കമ്മിഷന് വിശദീകരണം നൽകണം. ഭാസ്കരന്റെ ബാഗ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ഇത് പരിശോധിച്ചിരുന്നെങ്കിൽ ബന്ധുക്കളെ കണ്ടെത്താമായിരുന്നു. രേഖകൾ നോക്കാതെ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ രണ്ട് ദിവസത്തിനുശേഷം മൃതദേഹം അനാട്ടമി വിഭാഗത്തിന് പഠിക്കാൻ കൈമാറി.
എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ നിന്ന് ബാഗിന്റെ വിവരം വൈകിയാണ് വീട്ടുകാർക്ക് ലഭിച്ചത്. മൃതദേഹം ആദ്യഘട്ടത്തിൽ വിട്ടുനൽകാൻ മെഡിക്കൽ കോളജ് അധികൃതർ തയാറായില്ലെന്ന് മാത്രമല്ല കിട്ടിയപ്പോൾ വികൃതമായ നിലയിലായിരുന്നു. പൊലീസിന്റെയും മെഡിക്കൽ കോളജ് ആശുപത്രി അധികാരികളുടെയും ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും പരാതിയിൽ പറയുന്നു.