കോഴിക്കോട് ∙ കുന്നമംഗലത്തു ഭാര്യയെ കൊലപ്പെടുത്തി കടന്ന ഭർത്താവ് ഒന്നര വയസ്സുള്ള മകളെയും കൊന്നു കനാലിൽ തള്ളിയതായി കണ്ടെത്തി. കുന്നമംഗലം കളരിക്കണ്ടി പുറായിൽ സൂപ്പിക്കുട്ടിയുടെ മകൾ ഷാഹിദ(37) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വടകര മടപ്പള്ളി കോളജിനു സമീപം മാളിയത്ത് ഹൗസിൽ അബ്ദുൽ ബഷീറി(43)നെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണു മകൾ ഖദീജത്തുൽ മിസ്‌രിയയുടെ മരണവിവരവും പുറത്തായത്. അരയിടത്തുപാലത്തിനു സമീപം കനോലി കനാലിൽ നിന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഷാഹിദയെ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടോടെയാണ് ഒറ്റമുറി വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ ശേഷം ഭർത്താവ് അബ്ദുൽ ബഷീറിനെയും മകളെയും കാണാതായിരുന്നു. ബഷീറിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാതിരുന്നതു പൊലീസിനെ കുഴക്കി. ഇയാൾ തലശേരി സ്വദേശിയാണെന്നായിരുന്നു പ്രചരിച്ചിരുന്നത്. തുടർന്നു മൂന്നു സ്ക്വാഡുകളായി തിരിഞ്ഞ സംഘം നടത്തിയ തിരച്ചിലിൽ പാലക്കാട് കല്ലടിക്കോട്ടു നിന്നാണ് ഇയാൾ പിടിയിലായത്.
ചോദ്യം ചെയ്യലിൽ ഇരട്ടക്കൊലപാതകത്തിലേക്കു നയിച്ച കാര്യങ്ങൾ ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി. രണ്ടര വർഷമായി ഷാഹിദയും ബഷീറും ഒന്നിച്ചാണു താമസം. ഷാഹിദയുടെ രണ്ടാം വിവാഹമാണിത്. മകളുടെ പിതൃത്വത്തിൽ ഉണ്ടായ സംശയമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഞായറാഴ്ച രാത്രി വീട്ടിലെത്തിയ ഇയാൾ ഷാഹിദയെ കീഴ്‌പ്പെടുത്തിയ ശേഷം ജനൽ അഴിയിൽ കൈകൾ കെട്ടിയിട്ടു ശരീരത്തിൽ ഇസ്തിരിപ്പെട്ടി ഉപയോഗിച്ചു പൊള്ളിച്ചു. വേദന കൊണ്ടു ഷാഹിദ കാലിട്ടടിക്കുന്ന ശബ്ദം കേട്ട മകൾ എഴുന്നേറ്റു. അതോടെ തലയിണ ഉപയോഗിച്ചു മകളുടെ മുഖം അമർത്തിപ്പിടിക്കുകയും ചുമരിൽ അടിക്കുകയും ചെയ്തു. ഷാഹിദയുടെ കൺമുന്നിൽ വച്ചു മകളെ കൊലപ്പെടുത്തി. അതിനു ശേഷം ഷാഹിദയെ ശ്വാസംമുട്ടിച്ചു കൊന്നു. മൃതദേഹങ്ങൾ കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
മകളുടെ മൃതദേഹം സഞ്ചിയിലാക്കി രാത്രി തന്നെ നഗരത്തിലേക്കു തിരിച്ചു. അരയിടത്തു പാലത്തിനടുത്തു സമീപം കലുങ്കിനടുത്ത് കനാലിലേക്കു മൃതദേഹം തള്ളി. ഭാര്യയുടെ മൃതദേഹം കഷണങ്ങളാക്കാൻ തീരുമാനിച്ചു. എന്നാൽ നാട്ടുകാർ സംഭവമറിഞ്ഞതിനെ തുടർന്നു കാറുമായി തമിഴ്‌നാട്ടിലേക്കു തിരിച്ചു. രണ്ടു ദിവസം അവിടെ തങ്ങി വീണ്ടും അന്വേഷണം എങ്ങനെയുണ്ടെന്നറിയാൻ കോഴിക്കോട്ടേക്കു പുറപ്പെട്ടു. അതിനിടെയാണു പാലക്കാട് കല്ലടിക്കോട്ടു നിന്നു പൊലീസ് സംഘം പിടികൂടുന്നത്.
അന്വേഷണത്തിനിടെ ഷാഹിദയുടെ മൊബൈൽ ഫോണും ബഷീറിന്റെ കൈയിലാണെന്നു പൊലീസിനു വിവരം ലഭിച്ചു. ഷാഹിദയുടെ ഫോണിലേക്കു വിളിച്ചവരോട് ആറുമാസം കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂവെന്ന് പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. അംഗപരിമിതനാണ് അറസ്റ്റിലായ ബഷീർ. ആദ്യവിവാഹം വേർപെടുത്തിയ ഷാഹിദ ആലുംതോട്ടത്തിൽ വീടു വച്ചു താമസിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ബഷീറിനെ വിവാഹം കഴിച്ചത്. ഷാഹിദയുടെ ആദ്യ വിവാഹത്തിൽ രണ്ടു മക്കളുണ്ട്. അവർ, ആദ്യ ഭർത്താവിനൊപ്പമാണ് താമസം. ഇൻക്വസ്റ്റ് നടത്തിയ ശേഷം കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം കളരിക്കണ്ടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.