കോട്ടയം ∙ ബേക്കർ ജംക്ഷനിലെ ആര്യാസ് ഗ്രാൻഡ് ബേക്കറിയിൽ കോട്ടയം നഗരസഭ ഹെൽത്ത് വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയെച്ചൊല്ലിയുള്ള വിവാദം തുടരുന്നു.
ബേക്കറി ഉടമയും നഗരസഭ ആരോഗ്യവിഭാഗവും സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ബേക്കറി ഉടമയിൽനിന്നു പിഴ ഈടാക്കുമെന്നു നഗരസഭ അധികൃതർ പറഞ്ഞു.
നഗരസഭ തെറ്റു തിരുത്താത്ത പക്ഷം കോടതിയെ സമീപിക്കുമെന്നു ബേക്കറി ഉടമ പറയുന്നു. തെളിവായി സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്നും ബേക്കറി ഉടമ പറയുന്നു.
എന്നാൽ ദൃശ്യങ്ങളുടെ ഒരുഭാഗം മാത്രം പുറത്തുവിട്ട് ബേക്കറി ഉടമ തന്നെയാണ് വിവാദം ഉണ്ടാക്കിയതെന്നാണ് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ മറുപടി.
ആര്യാസ് ഗ്രാൻഡ് ബേക്കറിയിലെ അടുക്കളയിൽനിന്നു മോശമായ കേക്ക് കണ്ടെത്തിയെന്നാണ് നഗരസഭ ഉദ്യോഗസ്ഥർ പറയുന്നത്. പരിശോധനയ്ക്കു എത്തിയപ്പോൾ ബേക്കറി ജീവനക്കാർ ആദ്യം സഹകരിച്ചില്ല. എങ്കിലും പരിശോധന നടത്തി.
മുറിയിലെ റാക്കുകളിൽ പൂപ്പൽപിടിച്ച കേക്ക് കണ്ടു. ഇതിന്റെ ഫോട്ടോയെടുക്കാൻ വേണ്ടി താഴെ എടുത്തുവച്ചു. പഴകിയ പനീറും വിവിധ തരത്തിലുള്ള ക്രീമും പിടിച്ചെടുത്തു.
കേക്ക് റാക്കിൽനിന്ന് എടുത്തു താഴെവയ്ക്കുന്ന ദൃശ്യം മാത്രം എടുത്തു ബേക്കറിയുടമ വ്യാജപ്രചാരണം നടത്തുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. ദൃശ്യങ്ങൾ പൂർണമായി പരിശോധിക്കണമെന്നും കടയുടമയോടു വ്യക്തിപരമായ വിരോധം ഇല്ലെന്നും പറഞ്ഞു.
ഇത്തരം ആരോപണങ്ങൾ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്നു നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഷീബ പുന്നൻ പറഞ്ഞു. ജീവനക്കാരോടു വിശദീകരണം ചോദിച്ചു. അവർ തെറ്റു ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും ഷീബ പറഞ്ഞു.