മുംബൈയിൽ പൊലീസ് ഉദ്യോഗസ്ഥൻറെ ഭാര്യയെ വീടിനുളളിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ. ഇരുപത്തിയൊന്നുകാരനായ സിദ്ധാനന്ദ് ഗാനോറിനെ രാജസ്ഥാനിലെ ജോദ്പൂരിൽനിന്നാണ് പിടികൂടിയത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിദ്ധാനന്ദ് പൊലീസിനോട് പറഞ്ഞു.
ഷീനബോറ കൊലകേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേശ്വർ ഗനോറിൻറെ ഭാര്യ ദീപാലി കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് കൊല്ലപ്പെട്ടത്. മുംബൈ സാന്താഗ്രൂസ് ഈസ്റ്റിലെ പ്രഭാത് ബിൽഡിങ്ങിൽ ഇവരെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പുറത്തുപോയിവന്ന ഗ്യാനേശ്വറാണ് വീടിനുള്ളില്‍ മരിച്ചുകിടന്ന ദീപാലിയുടെ മൃതദേഹം ആദ്യംകണ്ടത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ദീപാലിയുടെ മരണത്തിന് കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരന്നു. കൊലപാതകം സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയർന്നെങ്കിലും, വീട്ടിൽനിന്നും കാണാതായ 21കാരനായ, ഇവരുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിച്ചു.
പൊലീസ് നടത്തിയ ഊർജിത പരിശോധനയിൽ സിദ്ധാനന്ദിനെ ജോദ്പൂരിൽനിന്നും പിടികൂടുകയായിരുന്നു. മൊബൈല്‍ഫോൺ ഉപേക്ഷിച്ച്പോയ സിദ്ധാനന്ദ്, ജോദ്പൂരിലെത്തിയശേഷം പുതിയ സിം എടുത്ത് ഇൻറർനെറ്റ് ഉപയോഗിച്ചു. ഇതോടെ, സൈബർസെല്ലിൻറെ സഹായത്തോടെ പൊലീസ് പ്രതിയെ കുടുക്കുകയായിരുന്നു. അറസ്റ്റിലായ സിദ്ധാനന്ദ് പൊലീസിനോട് കുറ്റംസമ്മതിച്ചു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. എന്നാൽ, വീട്ടില്‍ സ്ഥിരമായി വൈകിയെത്തുന്ന മകനും അമ്മയുമായി നിരന്തരം വഴക്കിടുമെന്ന് ഗ്യാനേശ്വർ ഗനോർ പറഞ്ഞിരുന്നു
. കഴിഞ്ഞ ഏതാനുംമാസങ്ങളായി ഫേസ്ബുക്ക് ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ എല്ലാം ഉപേക്ഷിച്ച വിദ്യാർഥി, കൂട്ടുകാരിൽനിന്നും ഒറ്റപ്പെട്ട് കഴിയുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. അതിനാൽ, പ്രതി കുറ്റം സമ്മതിച്ചെങ്കിലും, കരുതികൂട്ടിയുള്ള കൊലപാതകമാണോയെന്ന സംശയം പൊലീസിന് ഇപ്പോഴുമുണ്ട്. വിശദമായ ചോദ്യംചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.