തിരുവനന്തപുരം കഴക്കൂട്ടത്ത് എടിഎം തകർത്ത് പത്ത് ലക്ഷം രൂപ കവർന്നു.അമ്പലത്തിങ്കരയിലെ എസ്ബിെഎ എടിഎമ്മിലാണ് മോഷണം നടന്നത്. കഴക്കൂട്ടം പൊലീസ് അന്വേഷണം തുടങ്ങി. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർത്താണ് പത്ത് ലക്ഷത്തി പതിനെണ്ണായിരത്തി അഞ്ചൂറ് രൂപ മോഷ്ടാക്കൾ കവർന്നത്.
വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് സൂചന. എടിഎമ്മിലെ സിസിടിവി ക്യാമറകൾ ആഴ്ചകളായി പ്രവർത്തനരഹിതമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേശീയ പാതയോരത്തായിരുന്നെങ്കിലും പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപെടാത്ത സ്ഥലത്തായിരുന്നു എടിഎം. ഇത് മനസിലാക്കിയാണ് മോഷണം ആസൂത്രണം ചെയ്തതെന്നാണ് വിവരം.
അമ്പലത്തിങ്കരയിലെ എടിഎമ്മിൽ പണം നിറയ്ക്കാനെത്തിയ സംഘമാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഫൊറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷ്ണറുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.