നെടുങ്കണ്ടം ∙ തോട്ടം മേഖലയിൽ അനധികൃത വിദേശ മദ്യവിൽപന വ്യാപകം. എക്സൈസ് റെയിഡിൽ രണ്ടുപേർ പിടിയിൽ. രണ്ടു കേസുകളിലായി 3.200 ലീറ്റർ വിദേശമദ്യം പിടിച്ചെടുത്തു. അനധികൃത വിദേശമദ്യ വിൽപന നടത്തിയ രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. തോട്ടം മേഖലയിൽ സഞ്ചരിക്കുന്ന ബാറുകളെന്ന് എക്സൈസ് വിഭാഗത്തിനു വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് പേരെ പിടികൂടിയത്. മേഖലയിൽ എക്സൈസ് ഇന്റലിജൻസും നിരീക്ഷണം ശക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രി നെടുങ്കണ്ടം എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഉടുമ്പൻചോല ചതുരംഗപ്പാറയിൽ നടത്തിയ പരിശോധനയിലാണ് രണ്ടുപേർ പിടിയിലായത്. ചതുരംഗപ്പാറ മാരിക്കോളനിയിൽ മുത്തയ്യ(44), രംഗനാഥ് എന്നിവരെയാണ് നെടുങ്കണ്ടം എക്സൈസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം രാത്രി നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയത്. ആവശ്യക്കാർക്ക് സ്ഥലത്ത് എത്തിച്ച് ഗ്ലാസൊന്നിന് 70 മുതൽ 80 രൂപ നിരക്കിൽ സഞ്ചരിക്കുന്ന ബാറുകളായി വിൽപന നടത്തിയവരാണ് പിടിയിലായതെന്നാണ് എക്സൈസ് വിഭാഗം നൽകുന്ന വിവരം.
മുക്കാൽ ഗ്ലാസിനാണ് 70 രൂപ ഇൗടാക്കിയിരുന്നത്. സമീപകാലത്തായി ബവ്റിജിൽനിന്നു വാങ്ങുന്ന വിദേശമദ്യം ഉടുമ്പൻചോലയിലും, സമീപ പ്രദേശങ്ങളിലുമെത്തിച്ച് വിൽപന നടത്തുന്നതായി എക്സൈസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് എക്സൈസ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില്ലറ വിൽപനക്കാരെ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി വരുന്നതിനിടെയാണ് അറസ്റ്റ്. രണ്ടുപേരും ഗ്ലാസിലൊഴിച്ച് ആവശ്യക്കാർക്ക് വിൽപന നടത്തുന്നതിനിടെയാണ് പിടിയിലായത്. മുത്തയ്യായുടെ പക്കൽനിന്നും 1.700 ലീറ്റർ വിദേശമദ്യവും രംഗനാഥിന്റെ പക്കൽനിന്നും 1.500 ലീറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. തോട്ടം മേഖലയിൽ ബവ്റിജിൽ നിന്നു മദ്യം വാങ്ങി വിൽപന നടത്തുന്ന അനവധിപേരെ കേന്ദ്രീകരിച്ച് എക്സൈസ് അന്വേഷണം നടത്തിവരികയാണ്.
തോട്ടങ്ങളിലെ കാടുകൾക്കുള്ളിലാണ് വിൽപനക്കാർ മദ്യം സൂക്ഷിക്കുന്നത്. ആവശ്യക്കാർ മൊബൈൽ ഫോണിൽ വിളിച്ചുകഴിഞ്ഞാൽ മദ്യം സ്ഥലത്തെത്തിച്ച് നൽകുന്ന സംഘങ്ങൾ തോട്ടം മേഖലയിൽ വ്യാപകമെന്നാണ് എക്സൈസിനു ലഭിച്ചിരിക്കുന്ന വിവരം. ഇതിനെ തുടർന്നാണ് എക്സൈസ് വിഭാഗം പരിശോധനയ്ക്കെത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.പി.ഉണ്ണിക്കൃഷ്ണൻ, കെ.എസ്. അനൂപ്, ലിജോ, ഷിയാദ്, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.