പാലക്കാട് കൊല്ലങ്കോട് മീങ്കരയിൽ യുവതി വീടിനുള്ളില്‍ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍. പതിമൂന്ന് കുത്തുകളേറ്റാണ് മീൻ കോളനിയിൽ റാണി കൊല്ലപ്പെട്ടത്. ഇവരുമായി അടുപ്പമുണ്ടായിരുന്ന രണ്ടു പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികള്‍ക്കായി അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മീങ്കരയിലെ മീൻ കോളനിയിൽ വാടകവീട്ടിലാണ് റാണിയുടെ മൃതദേഹം കാണപ്പെട്ടത്. പതിമൂന്ന് കുത്തുകളേറ്റ് രക്തംവാർന്നായിരുന്നു മരണം. ആരാണ് കൊലപ്പെടുത്തിയതെന്നോ കാരണമോ വ്യക്തമല്ല.
പഴനി സ്വദേശി മുരുകേശനുമായുളള വിവാഹബന്ധം ഉപേക്ഷിച്ച് കഴിഞ്ഞ പത്തുവർഷമായി തമിഴ്നാട്ടുകാരനായ ശെൽവനുമൊത്തായിരുന്നു താമസം. എന്നാൽ കഴിഞ്ഞ ആറു മാസമായി ശെൽവൻ മീൻകോളനിയിലെ വീട്ടിലേക്ക് വരില്ലായിരുന്നു. ആനമലയ്ക്കടുത്ത് പെൻസിൽ നിർമാണ കമ്പനിയിൽ ജോലിക്കു പോയിരുന്ന റാണിക്ക് ചെമ്മണാംപതി സ്വദേശിയായ മറ്റൊരാളുമായും അടുപ്പമുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയാണ് റാണിയും ശെൽവനും അകന്നത്. കൊലപാതകത്തിൽ ശെൽവന് പങ്കുണ്ടാകാം. അതിനാൽ തമിഴ്നാട്ടിലുളള ശെൽവനെ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം.