കുപ്രസിദ്ധ കുറ്റവാളി എറണാകുളം ബിജുവിനെ നെയ്യാറ്റിൻകര കോടതിയിൽ നിന്ന് രക്ഷപെടാൻ സഹായിച്ച പറക്കും തളിക ബൈജു അറസ്റ്റിൽ. പാറശാല റെയിൽവ സ്റ്റേഷനിൽ നിന്നാണ് പിടിയിലായത്. മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ബിജുവിനെ , പറക്കുംതളിക ബൈജു രക്ഷപെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 28നാണ് 250ലധികം ക്രിമിനൽ കേസുകളിലെ പ്രതിയായ എറണാകുളം ബിജുവിനെ നെയ്യാറ്റിൻകരയിൽ നിന്ന് ബൈജു രക്ഷപെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് സംരക്ഷണത്തിൽ തിരികെ കൊണ്ടുവരുന്നതിനിടെ ബൈക്കിലെത്തിയ പറക്കുംതളിക ബൈജു, ബിജുവിനെ സാഹസികമായി രക്ഷപെടുത്തുകയായിരുന്നു.
പൂജപ്പുര ജയിലിൽ തടവിൽ കഴിയുന്നതിനിടെയാണ് ബിജുവും ബൈജുവും തമ്മിൽ അടുത്തത്. മൂന്ന് മാസം മുമ്പ് ജയിൽ മോചിതനായ പറക്കുംതളിക ബൈജു, ബിജുവിനെ രക്ഷപെടുത്തുന്നതിനുള്ള ശ്രമം വൈകാതെ തുടങ്ങി. രക്ഷപെട്ട ശേഷം മംഗലാപുരം, ചെന്നൈ, ബംഗളൂരു, മധുര തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ച പ്രതികൾ കഴിഞ്ഞയാഴ്ച തിരുവനന്തപുരതെത്തി. പൊലീസ് പിൻതുടരുന്നതായി മനസിലാക്കിയതിനെ തുടർന്ന് ഇരുവരും വഴിപിരിഞ്ഞു. പാറശാല റെയിൽവെ സ്റ്റേഷനിൽവെച്ചാണ് ബൈജു പിടിയിലായത്. നൂറിലധികം കേസുകളിൽ പ്രതിയാണിയാൾ. അതേസമയം ഒളിവിൽ കഴിയുന്ന എറണാകുളം ബിജുവിനുവേണ്ടിയുള്ള അന്വേഷണം ഉൗർജിതമായി പുരോഗമിക്കുയാണ്.