പാലക്കാട് ചെർപ്പുളശേരിയിൽ സ്വകാര്യചിട്ടി കമ്പനി നടത്തിപ്പുകാർ പണം നൽകാതെ ഒളിവിൽപോയെന്ന് പരാതി. നൂറ്റിമുപ്പതു പേർക്കാണ് പണം നഷ്ടപ്പെട്ടത്. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ചെർപ്പുളശേരി പൊലീസ് അറിയിച്ചു. ചെർപ്പുളശ്ശേരി ബസ് സ്റ്റാന്റിനടുത്ത് പാലക്കാട് റോഡിൽ പ്രവർത്തിച്ച അശ്വനി ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി. പണം നിക്ഷേപിച്ചവർ കഴിഞ്ഞദിവസങ്ങളിൽ സ്ഥാപനത്തിലെത്തിയപ്പോഴാണ് പൂട്ടുവീണതായി മനസിലാക്കിയത്. നടത്തിപ്പുകാരെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നതുമില്ല. ഇരുപതിനായിരം മുതൽ ഒരു ലക്ഷം വരെയാണ് ചിട്ടി ഇടപാടിലെ തുക. നഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തിവരുന്നതേയുളളു. നൂറ്റിമുപ്പതുപേരാണ് ചെർപ്പുളശേരി പൊലീസിൽ പരാതി നൽകിയത്. സ്ഥാപനത്തിന്റെ പൂട്ടു തകർത്ത് പൊലീസ് രേഖകൾ പരിശോധിച്ചു. കടമ്പഴിപ്പുറം സ്വദേശികളായ മൂന്നു പേരുടെ നേതൃത്വത്തിൽ ട്രസ്റ്റായി തുടങ്ങിയ സ്ഥാപനം 2013 ലാണ് ലൈസൻസോടെ പ്രവർത്തനം തുടങ്ങിയത്.
Advertisement