കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റിൽ. കേരള കർണാടക അതിർത്തിയായ കാസർകോട് മഞ്ചേശ്വരം ഉദ്യാവറിലെ അഷ്റഫ് ജുനൈദ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള മകന് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് പിടിയിലായ ഇവരുടെ ബന്ധു തൗഫിനെ കോടതി റിമാൻഡ് ചെയ്തു
അഷ്റഫിന്റെ ഭാര്യ ജനുദൈയുടെ സഹോദരിയെ വിവാഹം ചെയ്തുതരണമെന്ന അഭ്യർഥന നിരസിച്ചതിനാണ് ഈ കടുംകൈ. വിവാഹത്തിന് തടസം നിൽക്കുന്നത് അഷ്റഫാണെന്നാരോപിച്ചായിരുന്നു ആക്രമണം. മുറിയിൽ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിക്ക് മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കരച്ചിൽ കേട്ട് മുറിയിലെത്തിയ അഷ്റഫിന്റെ മാതാവാണ് കുട്ടിയെ രക്ഷിച്ചത്. സാരമായി പൊള്ളലേറ്റ കുട്ടിയെയും പിതൃമാതാവിനെയും മംഗളുരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഇവരുടെ ബന്ധുകൂടിയായ ഉദ്യാവർ കെ.ജെ.എം റോഡിലെ തൗഫിഖിനെ രാത്രി തന്നെ പൊലീസ് പിടികൂടി. ഇയാളെ പിന്നീട് കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.