ചെങ്ങന്നൂരില്‍ പെട്രോൾ പമ്പുടമയെ ഇരുമ്പുപൈപ്പ് കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരാണെന്നു മാവേലിക്കര സെഷൻസ് കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
മുളക്കുഴ രേണു ഓട്ടോ ഫ്യുവൽസ് ഉടമയായ എം.പി.മുരളീധരൻനായരെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അനൂപ്കുമാർ , രണ്ടാം പ്രതി രാജീവ്, മൂന്നാം പ്രതി മനോജ് എന്നിവരാണ് കുറ്റക്കാരെന്നു കോടതി കണ്ടെത്തിയത്. 2016 ഫെബ്രുവരി 18 ന് രാത്രി മുളക്കുഴ കാണിക്കമണ്ഡപം ജംക്‌ഷനു സമീപമാണു കേസിനാസ്പദമായ സംഭവം നടന്നത്. മുരളീധരൻനായരുടെ പമ്പിൽ പെട്രോൾ അടിക്കാനെത്തിയ മനോജും അനൂപും പെട്രോളടിക്കാൻ താമസിച്ചതിനെ ചൊല്ലി ജീവനക്കാരുമായി വാക്കേറ്റം നടത്തി. ബഹളം കേട്ടെത്തിയ മുരളീധരൻ നായരോടു ഭീഷണി മുഴക്കി മടങ്ങിയ പ്രതികൾ രണ്ടാംപ്രതി രാജീവിനെയും വിളിച്ചു വരുത്തി. ബന്ധുവിനൊപ്പം ബൈക്കിൽ വീട്ടിലേക്കു പോകവേ മുരളീധരൻ നായരെ തടഞ്ഞുനിർത്തി ഇരുമ്പ് പൈപ്പ് ഉപയോഗിച്ചു തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 24 നാണു മുരളീധരൻനായർ മരിച്ചത്.
സംഭവത്തിനു ശേഷം എറണാകുളത്തും ബെംഗളൂരിലുമായി ഒളിവിലായിരുന്ന പ്രതികൾ തിരികെ നാട്ടിലെത്തിയപ്പോള്‍ പൊലീസ് പിടിയിലാവുകയായിരുന്നു. മനോജ് മറ്റൊരു കൊലപാതക കേസിലും പ്രതിയാണ്. കേസിൽ സമയബന്ധിതമായി വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദ്ദേശവും ഉണ്ടായിരുന്നു.