കിടന്നുറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ ദേഹത്ത് പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. സാരമായ പരുക്കേറ്റ രണ്ടുമാസം പ്രായമുള്ള കുട്ടിയെയും പിതൃമാതാവിനെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യാവർ കെജെഎം റോഡിൽ രാഗം കുന്നിൽ അഷ്റഫ്–ജുനൈദ ദമ്പതികളുടെ മകൻ അസാൻ അഹമ്മദിനെയാണ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ടു കെജെഎം റോഡിലെ ബന്ധുവായ തൗഫീഖിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ടു നാലോടെയായിരുന്നു സംഭവം. കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്ന മുറിയിൽ അതിക്രമിച്ചുകയറിയ പ്രതി കൈവശം കരുതിയിരുന്ന പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു.
കുട്ടിയുടെ കരച്ചിൽ കേട്ടു മുറിയിലെത്തിയ പിതൃമാതാവ് സുബൈദ കത്തുന്ന കിടക്കയിൽ നിന്നു കുഞ്ഞിനെ എടുത്തു പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടെയാണു സുബൈദയ്ക്കു പൊള്ളലേറ്റത്. മഞ്ചേശ്വരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയതിനു ശേഷം ഇവരെ മംഗളൂരുവിലേക്ക് മാറ്റി.
അരക്കെട്ടിനു വലതുഭാഗവും വലതുകൈയുടെ പുറംഭാഗം മുഴുവനായും ഇടതുകൈയുടെ വിരലിനുമാണ് സുബൈദയ്ക്ക് പൊള്ളലേറ്റതെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്ക് അൻപതു ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് കുമ്പള സിഐ വി.വി.മനോജ് അറിയിച്ചു. പ്രതിയായ തൗഫീഖ് പൊലീസിന്റെ വലയിലായിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണു സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.