കോഴിക്കോട് കുന്നമംഗലം കളരിക്കണ്ടിയിൽ വീട്ടമ്മ കൊല്ലപ്പെട്ട ശേഷം അപ്രത്യക്ഷനായ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ശേഷം കാണാതായ ഒന്നര വയസുള്ള മകളെ ഇനിയും കണ്ടെത്താനായിട്ടില്ല.
മുപ്പത്തിയെട്ടുകാരിയായ ഷാഹിദയെ കാലുകളിൽ ഇസ്തരിവച്ച് പൊള്ളിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ നിഗമനം. രണ്ടാം ഭർത്താവ് ബഷീറിനെ ഒന്നരവയസുള്ള മകൾ സഹിതം സംഭവത്തിന് ശേഷം കാണാതായി. ഒളിവിൽ കഴിഞ്ഞ ബഷീറിനെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തിന്റെ വ്യക്തമായ ചിത്രം ഇനിയും വ്യക്തമല്ല.
ബഷീറിനെ ചോദ്യം ചെയ്തു വരികയാണ്. വികലാംഗനാണ്. ഒന്നര വയസുള്ള മകൾ എവിടെയെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. ഷാഹിദയുടെ ആദ്യ വിവാഹമോചനം കഴിഞ്ഞപ്പോൾ ലഭിച്ച നഷ്ടപരിഹാര തുകയിൽ ഒന്നര ലക്ഷം രൂപ ബാങ്കിൽ നിക്ഷേപമുണ്ട്. ഈ പണം പിൻവലിച്ച് നൽകാൻ വിസമ്മതിച്ചതിന്റെ പേരിൽ ബഷീർ ഉപദ്രവിച്ചതാണെന്ന് സംശയിക്കുന്നു. ഒന്നര വയസുള്ള മകൾക്ക് എന്തു സംഭവിച്ചുവെന്നാണ് പൊലീസ് ഇനി അന്വേഷിക്കുന്നത്. ചോദ്യംചെയ്യൽ പൂർത്തിയായാൽ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ.