നിർബന്ധിത മതപരിവർത്തനത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ച യുവതിയുടെ വിവാഹം നടത്തിയത് ഹൈക്കോടതി അസാധുവാക്കി. ഐഎസിൽ ചേർക്കുന്നതിനായി മതപരിവർത്തനം നടത്തിയെന്ന രണ്ടുകേസുകൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
മാതാപിതാക്കൾക്ക് മാത്രം കാണാൻ അനുമതി നൽകി കൊച്ചിയിലെ ഹോസ്റ്റലിൽ താമസിപ്പിച്ചയുവതിയുടെ വിവാഹം നടത്തിയത് നിയമവിരുദ്ധമെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. അതിനാൽ തന്നെ വിവാഹം അസാധുവാക്കുന്നതായും കോടതി ഉത്തരവിൽ വ്യക്തമാക്കി. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറത്തെ ഒരു ചാരിറ്റബിൾ ട്രെസ്റ്റിൽ താമസിപ്പിച്ചിരുന്ന പെൺകുട്ടിയെ കഴിഞ്ഞവർഷം ഹൈക്കോടതിയിലൽ ഹാജരാക്കിയത്.പെൺകുട്ടിയെ സ്വാധീനിച്ച് ഐഎസിൽ ചേർക്കാനായി ട്രസ്റ്റിൽ എത്തിച്ചെന്നായിരുന്നു പരാതി.
ഒപ്പം വരണമെന്ന മാതാപിതാക്കളുടെ അഭ്യർഥന അന്ന് നിരസിച്ച യുവതി മലപ്പുറത്തേക്ക് മടങ്ങാൻ അനുവദിക്കണമെന്നും കോടതിയോട് അപേക്ഷിച്ചു. എന്നാൽ ഹർജി വീണ്ടും പരിഗണിക്കുന്നത് വരെ യുവതിയെ കൊച്ചിയിലെ സ്വകാര്യ ഹോസ്റ്റലിൽ താമസിപ്പിക്കാൻ കോടതി നിർദേശിച്ചു. ഈ കാലയളവിൽ മതപരിവർത്തനം നടത്തിയവർ തന്നെ രഹസ്യമായി യുവതിയുടെ വിവാഹം നടത്തുകയായിരുന്നു.
ഈ കേസടക്കം പെൺകുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ ചെർപ്പുളശേരി പൊലീസ് സ്റ്റേഷനുകളിലുള്ള പരാതികൾ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തതെന്നും ഡിജിപി നേരിട്ട് അന്വേഷണം നടത്തണമെന്നും കോടതി നിർദേശം നൽകി. നിർബന്ധിത മതപരിവർത്തനത്തിനായി പ്രവർത്തിക്കുന്നെന്ന് സംശയിക്കുന്ന സംഘടനകളെ കുറിച്ച് വിശദമായ അന്വേഷണം വേണം. ഐഎസിൽ ചേർക്കാൻ മതപരിവർത്തനം നടന്നോ എന്ന് പരിശോധിക്കാനും ഈ വിഷയത്തിൽ പെരിന്തൽമണ്ണ ഡിവൈഎസ്പി നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും കോടതി വ്യക്തമാക്കി