പാലക്കാട്, എറണാകുളം റയിൽവേ സ്റ്റേഷനുകളിൽവൻ കഞ്ചാവ് വേട്ട. ഡിആർഐ പാലക്കാട് റയിൽവേ സ്റ്റേഷനിൽനിന്നു 35 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തപ്പോൾ, റയിൽവേ പൊലീസ് എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽനിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
ആന്ധ്രാപ്രേദശിൽ നിന്ന് പാലക്കാടേക്കും കൊച്ചിയിലേക്കും കഞ്ചാവുമായെത്തിവരാണ് പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിൻസ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 35 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പുതുപൊന്നാനി സ്വദേശി ഷഹബാദ് ബേക്കുറ്റി, ചാവക്കാട് സ്വദേശി ഷാഹിദ് എന്നിവരാണ് അറസ്റ്റിലായത്. രണ്ടു ബാഗുകളിൽ കഞ്ചാവുമായി ചെന്നൈ-മംഗളൂരു ട്രെയിനിൽ പാലക്കാട് റയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുമ്പോഴായിരുന്നു അറസ്റ്റ്.
രണ്ടു കിലോ വീതമുള്ള പൊതികളാക്കിയാണു കഞ്ചാവ് ബാഗിൽ സൂക്ഷിച്ചിരുന്നത്. ആന്ധ്രയിലെ രാജമുൻട്രിയിൽനിന്നു വാങ്ങിയ കഞ്ചാവുമായി ചെന്നൈയിലെത്തിയശേഷമാണ് ഇവർ പാലക്കാട്ടെത്തിയത്. ഒരു ദിവസം പൊന്നാനിയിൽ സൂക്ഷിച്ച കഞ്ചാവ് കൊച്ചിയിലെത്തിക്കാനായിരുന്നു പദ്ധതി. അടിമാലിയിൽ വിവിധ ലഹരിമരുന്ന് കേസുകളിൽ പ്രതിയായ നെടുങ്കണ്ടം സ്വദേശി ഷാജിക്കു വേണ്ടിയാണു കഞ്ചാവ് എത്തിച്ചതെന്ന് ഇവർ മൊഴി നൽകി. ഷാജി ഒളിവിലാണ്.
പ്രതികളെ കാക്കനാട് കുന്നുപുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏഴു കിലോ കഞ്ചാവുമായി എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിലെത്തിയ ഇടുക്കി മുനിയറ സ്വദേശി രതീഷിനെയാണു റയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്നു കഞ്ചാവുമായി ധൻബാദ്-ആലപ്പി എക്സ്പ്രസിലാണ് രതീഷ് സൗത്ത് സ്റ്റേഷനിലെത്തിയത്.