കോഴിക്കോട് കുന്നമംഗലം കളരിങ്കണ്ടിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് സംശയിക്കുന്നു. ഭർത്താവിനേയും മകളേയും കാണാനില്ലെന്ന് പൊലീസ് പറഞ്ഞു.
മുപ്പത്തിയെട്ടുകാരിയായ ഷാഹിദയാണ് മരിച്ചത്. വീടിനകത്തായിരുന്നു മൃതദേഹം. വാതിൽ പുറത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു. ഷാഹിദയെ വീടിന് പുറത്തു കാണാതെ വന്നതോടെ അയൽവാസികൾക്കു സംശയമായി. ഓടുമേഞ്ഞ മേൽക്കൂരയുടെ വിടവിലൂടെ നോക്കിയപ്പോൾ തറയിൽ വീണു കിടക്കുന്നതു കണ്ടു. വാതിലിന്റെ പൂട്ടുപൊളിച്ച് നാട്ടുകാർ പരിശോധിച്ചപ്പോൾ മരിച്ചെന്നു സംശയമായി. ഉടനെ, ഡോക്ടറെ വിവരമറിയിച്ചു. മരണം സ്ഥിരീകരിച്ചതോടെ കുന്നമംഗലം പൊലീസിനെ വിവരമറിയിച്ചു. വികലാംഗനായ മുഹമ്മദ് ബഷീറാണ് ഭർത്താവ്. ഒന്നര വയസുള്ള മകളുണ്ട്. ഷാഹിദയുടെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധം വേർപ്പെടുത്തി. ഈ ബന്ധത്തിലെ രണ്ടു കുട്ടികൾ ആദ്യ ഭർത്താവിനൊപ്പമാണ്.
ദേഹത്ത് ക്ഷതമേറ്റ അടയാളങ്ങൾ കാണുന്നുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷമെ, മരണകാരണം വ്യക്തമാകൂ. ഭർത്താവിനേയും കുഞ്ഞിനേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വിവരമറിഞ്ഞ്, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തി.