ഇടുക്കി നെടുങ്കണ്ടം സ്വദേശികളായ ദമ്പതികളിൽ നിന്ന് അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടിയ കേസിൽ ഇടനിലക്കാരായ രണ്ട്പേർ പൊലീസിന്റെ പിടിയിലായി. മധുര സ്വദേശികളായ ഷൺുഖസുന്ദർ, അയ്യാരു എന്നിവരെ പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിൽ നിന്നാണ് പിടികൂടിയത്. കള്ളനോട്ടുകൾ അടിക്കുന്നത് തമിഴ്നാട്ടിലും കർണാടകയിലുമാണെന്ന് പിടിയിലായവർ മൊഴി നൽകി.
ഈ മാസം എട്ടാം തീയതിയാണ് കാറിൽ ഒരുലക്ഷം രൂപയുടെ കള്ളനോട്ട് കടത്തുന്നതിനിടെ നെടുംകണ്ടം സ്വദേശിയായ ജോജോ ജോസഫും ഭാര്യ അനുപമയും വണ്ടിപ്പെരിയാറിൽ പൊലീസിന്റെ പിടിയിലായത്. എറണാകുളത്തുള്ള ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ നാല് ലക്ഷംരൂപയുടെ കള്ളനോട്ടുകളും കണ്ടെത്തി. 500രൂപയുടെ നോട്ടുകളാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടിൽ നിന്നാണ് കള്ളനോട്ടെത്തിയതെന്ന് ദമ്പതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലെ ഇടനിലക്കാർ കുടുങ്ങിയത്. മധുര നഗരത്തിലെ നോട്ടിരട്ടിപ്പ് സംഘത്തിന്റെ തലവൻമാരാണ് പിടിയിലായ ഷൺമുഖസുന്ദരും, അയ്യാരുവും. ഒരു ലക്ഷം രൂപയുടെ അസ്സൽ നോട്ടിന് രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് ഇവർ നൽകിയിരുന്നത്. ഏപ്രിലിൽ മധുരയിൽവെച്ചാണ് പണം കൈമാറിയത്. ഇതിന്റെ കമ്മിഷനും ഇടനിലക്കാർ കൈപ്പറ്റി.
കർണാടക തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് വലിയതോതിൽ കള്ളനോട്ട് നിർമാണം നടക്കുന്നുണ്ടെന്ന് അന്വേഷണത്തൽ വ്യക്തമായി. വിവരം. അച്ചടിക്കും വിതരണത്തിനുമായി പ്രത്യേക സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. അന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങൾ എൻഐഎയും കേരള പൊലീസ് കൈമാറിയിട്ടുണ്ട്.