ലൈംഗിക അതിക്രമം കാണിച്ച യുവാവിനെ പൊലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിച്ച് പെൺകുട്ടിയുടെ ധീരത. പുണെ യർവാഡയിലാണ് പ്രായപൂർത്തിയായ പെൺകുട്ടി പീഡകനെ ജയിലിലടപ്പിച്ചത്. 21കാരനായ ഗണേഷ് ധംധരേ ആണ് പീഡനക്കേസിൽ അറസ്റ്റിലായത്.
വെള്ളിയാഴ്ചയാണ് പതിനേഴുകാരി പൊലീസിനെ സമീപിച്ചത്. അയൽവാസിയുടെ വീട്ടിൽ ഇടയ്ക്കിടെ വരാറുള്ളയാളാണു ഗണേഷ്. പെൺകുട്ടി സ്കൂളിലേക്കു പോകുമ്പോഴും വീടിനു പുറത്തിറങ്ങുമ്പോഴും ഗണേഷ് പലതരത്തിൽ ലൈംഗിക അതിക്രമം കാണിക്കുന്നതു പതിവാണ്. യർവാഡ പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണു ഗണേഷ്. അതിനാൽ പരാതിപ്പെടാനും എതിർക്കാനും പെൺകുട്ടിക്കു സാധിച്ചില്ല.
കുറച്ചുമാസങ്ങളായി യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. സഹികെട്ട പെൺകുട്ടി ഭയത്തോടെ മാതാപിതാക്കളോടു കാര്യം പറഞ്ഞു. അവർ സഹായവും സാന്ത്വനവുമായി കൂടെ നിന്നു. മാതാപിതാക്കളോടൊപ്പം പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പെൺകുട്ടി പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചതു ധീരമാണെന്നും എല്ലാ പെൺകുട്ടികൾക്കും മാതൃകയാണെന്നും യർവാഡ സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ എസ്.ധകാനെ പറഞ്ഞു. മെയ് പത്തൊമ്പതിനാണു കേസ് റജിസ്റ്റർ ചെയ്തത്. വിവരമറിഞ്ഞ ഗണേഷ് ഒളിവിൽപോയി. പൊലീസ് സംഘം തിരച്ചിൽ തുടർന്നു. ശനിയാഴ്ച രാത്രിയിൽ ഒളിയിടത്തിൽനിന്ന് ഗണേഷിനെ അറസ്റ്റു ചെയ്തു. സംഭവത്തിനുശേഷം കൂടുതൽ പെൺകുട്ടികൾ പരാതിയുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പൊലീസ് പറഞ്ഞു.