തിരുവനന്തപുരം ∙ വർഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാൻ പെൺകുട്ടി അൻപത്തിനാലുകാരന്റെ ജനനേന്ദ്രിയം മുറിച്ചു. കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീർഥപാദ സ്വാമിയെ (54) മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. എന്നാൽ, താൻ സ്വയം മുറിച്ചതാണെന്നാണു ശ്രീഹരി ഡോക്ടർമാരെ അറിയിച്ചത്. പീഡനം, പോക്സോ ആക്ട് എന്നിവ പ്രകാരം കേസെടുത്തതിനെ തുടർന്ന് പേട്ട പൊലീസ് ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
പെൺകുട്ടിയുടെ വീട്ടിൽ പൂജയെന്ന പേരിൽ എത്തിയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി ഇതിനു ശ്രമിച്ചതോടെ പെൺകുട്ടി എതിർത്തു. കൊന്നു കളയുമെന്നു ഭീഷണി മുഴക്കിയ സ്വാമി മർദിച്ചു. തുടർന്നാന്നായിരുന്നു പെൺകുട്ടി കത്തികൊണ്ടു ജനനേന്ദ്രിയം മുറിച്ചത്. വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പെൺകുട്ടി, പട്രോളിങ് നടത്തിയ പൊലീസ് സംഘത്തെ വിവരമറിയിച്ചു.
പൊലീസാണു ശ്രീഹരിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവർക്ക് ഇക്കാര്യങ്ങൾ അറിവില്ലായിരുന്നെന്നാണു പ്രാഥമിക നിഗമനമെന്നും മറിച്ചു തെളിവുലഭിച്ചാൽ അവർക്കെതിരെയും കേസെടുക്കുമെന്നും പേട്ട സിഐ: സുരേഷ് കുമാർ അറിയിച്ചു. ശ്രീഹരിയെ ആശുപത്രി സെല്ലിലേക്കു മാറ്റാൻ കോടതിയിൽ അപേക്ഷ നൽകും.
ഇപ്പോൾ 23 വയസ്സുള്ള പെൺകുട്ടിയെ 14 വയസ്സു മുതൽ ഇയാൾ പീഡിപ്പിച്ചിരുന്നതായാണു മൊഴി. പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. വനിതാ മജിസട്രേറ്റിനു മുൻപിൽ രഹസ്യമൊഴി രേഖപ്പെടുത്തി. വീട്ടിൽ പരിശോധന നടത്തിയ പൊലീസ് കത്തി കണ്ടെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ പെൺകുട്ടിക്കു പിന്തുണ അറിയിച്ചു. ശക്തമായ നടപടിയെടുക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് 'ശക്തമായ നടപടിയുണ്ടായല്ലോ. ഇനിയതിനു പിന്തുണമാത്രം നൽകിയാൽ മതിയല്ലോ'യെന്നു മുഖ്യമന്ത്രി പറഞ്ഞു. ഉദാത്തമായ നടപടിയാണു പെൺകുട്ടിയുടേത്. ആ കുട്ടിക്ക് എല്ലാ പിന്തുണയും സർക്കാർ നൽകും – മുഖ്യമന്ത്രി വ്യക്തമാക്കി.
മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും ജി. സുധാകരനും ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനും പെൺകുട്ടിയെ പിന്തുണച്ചു. പെൺകുട്ടിക്ക് എല്ലാ സഹായവും ചെയ്യുമെന്ന് വ്യക്തമാക്കിയ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.