മലപ്പുറം വണ്ടൂര്‍ വാണിയമ്പലം ശ്രീ ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിലെ കാണാതായ നാഗവിഗ്രഹം കണ്ടെടുത്തു. ക്ഷേത്രത്തിൽ അതിക്രമം നടന്ന് നാല് മാസങ്ങൾക്ക് ശേഷമാണ് വിഗ്രഹം ക്ഷേത്രക്കിണറിൽ നിന്നു കണ്ടെത്തിയത്.
ക്ഷേത്ര കോവിലിന്റെ അകത്തുള്ള കിണറിലെ വെള്ളം വറ്റിച്ച് നടത്തിയ പരിശോധനയിലാണ് കരിങ്കല്ലിൽ തീർത്ത വിഗ്രഹം കണ്ടെടുത്തത്. കഴിഞ്ഞ ജനുവരി 20ന് ക്ഷേത്രത്തിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമത്തെ തുടർന്നാണ് വിഗ്രഹം കാണാതായിരുന്നത്. അന്ന് നഷ്ടമായിരുന്ന കമ്പ്യൂട്ടർ പ്രിന്റർ, കീബോർഡ് എന്നിവ ഇതേ കിണറ്റിൽ നിന്നും കണ്ടെത്തിയിരുന്നു. വിഗ്രഹവും കിണറ്റിലുണ്ടാകാമെന്ന നിഗമനത്തിൽ പരിശോധിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പാറക്ക് മുകളിലുള്ള ഈ കിണറ്റിൽ കൂടുതൽ വെള്ളം ഉണ്ടായിരുന്നതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
ഇപ്പോൾ വെള്ളം കുറഞ്ഞതിനാൽ വെള്ളം വറ്റിക്കുകയായിരുന്നു. നാഗവിഗ്രഹത്തോടൊപ്പം ഒരു വാതിൽ പൂട്ടും കിണറിൽ നിന്ന് ലഭിച്ചിട്ടുണ്ട്. തുടർന്ന് വണ്ടൂർ അഡീഷനൽ എസ്.ഐ. കെ.ടി.റോയിയുടെ നേതൃത്വത്തിൽ പോലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മഹസർ തയ്യാറാക്കിയ ശേഷം ശുദ്ധികലശം നടത്തി പുനഃപ്രതിഷ്‌ടക്കായി വിഗ്രഹം ക്ഷേത്രഭാരവാഹികൾക്ക് രേഖാമൂലം തിരിച്ച് നൽകിയിട്ടുണ്ട്.
സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ലാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.