പത്തനാപുരം തലവൂർ പള്ളി സെമിത്തേരിയിൽ നിന്ന് കാണാതായ വയോധികയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. ഒന്നരമാസം മുൻപ് മരിച്ച എണ്‍പത്തെട്ടുകാരി കുഞ്ഞേലിയുടെ മൃതദേഹം കുടുംബവീടിന് പിന്നിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. മൃതദേഹം കല്ലറയിൽ നിന്ന് നീക്കം ചെയ്തതിനെപ്പറ്റി അന്വേഷണം ആരംഭിച്ചു.
അസുഖബാധിതയായി ഒന്നരമാസം മുൻപ് മരിച്ച വൃദ്ധയുടെ മൃതദേഹം തലവൂർ ഓർത്തഡോക്സ് വലിയപള്ളിയുടെ സെമിത്തേരിയിൽ നിന്ന് കാണാതായത് ഇന്ന് രാവിലെയാണ് കണ്ടെത്തുന്നത്. പ്രാർഥനയ്ക്ക് ശേഷം പള്ളി സെമിത്തേരിയിലെത്തിയവരാണ് കല്ലറ ഇളക്കിയതായി സംശയം പ്രകടപ്പിച്ചത്. തുടർന്ന് കല്ലറ പൊളിച്ചുനോക്കുമ്പോൾ മൃതദേഹമില്ലാതെ അടക്കം ചെയ്ത പെട്ടി മാത്രമാണ് ഉണ്ടായിരുന്നത്. പത്തനാപുരത്ത് ആളൊഴിഞ്ഞ ബഹുനില മന്ദിരത്തിന് മുകളിൽ അസ്ഥികൂടം കത്തിച്ച നിലയിൽ രണ്ടു ദിവസം മുൻപ് കണ്ടെത്തിയിരുന്നു.ഇതിനെപ്പറ്റിയുള്ള അന്വേഷണത്തിനിടെ മൃതദേഹം കാണാതായത് ദൂരൂഹയുണ്ടാക്കി.കുഞ്ഞേലിയുടെ മൃതദേഹം കത്തിച്ചതാണോ കഴിഞ്ഞ ദിവസം കണ്ടെത്തിയ അസ്ഥികൂടങ്ങൾ എന്ന് പൊലീസിന് സംശയമുണ്ടായി.
എന്നാൽ പൊലീസ് കുഞ്ഞേലിയുടെ വീട്ടിലെത്തിയപ്പോൾ മൃതദേഹം കാണാതായതിൽ പരാതിയില്ലെന്ന് വീട്ടുകാർ പറഞ്ഞതാണ് വഴിത്തിരിവായത്.ഇതിൽ സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന് പിന്നിൽ നിന്ന് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞേലിയുടെ ഒരു മകന് മാനസിക വിഭ്രാന്തിയുണ്ടെന്നും അയാളാകാം ഇതു ചെയ്തതെന്നുമാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ വാദം പൊലീസ് വിശ്വസിച്ചിട്ടില്ല. കല്ലറയിൽ നിന്ന് ഒരാൾക്ക് മൃതദേഹം പുറത്തെടുക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു.ഏതെങ്കിലും തരത്തിലുള്ള ആഭിചാരക്രിയകൾക്കാണ് മൃതദേഹം മാറ്റിയതെന്നാണ് പൊലീസിന്റെ സംശയം.