ഹരിപ്പാട് ∙ മൊബൈൽ ഫോൺ വഴി മൊട്ടിട സൗഹൃദം ദുരന്തത്തിൽ എത്തിച്ചതും അതേ ഫോൺ വഴി വന്ന വിളി. കുമാരപുരം സ്വദേശി വേണുവും കറ്റാനം സ്വദേശി പുഷ്പകുമാരിയും പരിചയപ്പെട്ടതു മൊബൈൽ ഫോൺ വഴിയാണ്.
രണ്ടു മാസം നീണ്ട സൗഹൃദത്തിനിടെ മറ്റൊരു ഫോൺ കോൾ വന്നതു വേണുവിനെ പ്രകോപിപ്പിച്ചു. ഇതു സംബന്ധിച്ചുണ്ടായ തർക്കത്തിനൊടുവിൽ വേണു ഫോൺ എറിഞ്ഞു തകർത്തു. കെട്ടിട നിർമാണത്തൊഴിലാളിയായ വേണു അടുത്തിടെയായിരുന്നു ഇവിടെ വാടകയ്ക്കു വീട് എടുത്തത്.
കഴിഞ്ഞ ദിവസം പുഷ്പകുമാരി ഇവിടെയെത്തി താമസം തുടങ്ങി. കൂടെയുള്ളതു ഭാര്യയാണെന്നായിരുന്നു സമീപവാസികളോടു വേണു പറഞ്ഞത്.
സുഹൃത്തിൽ നിന്ന് ലഭിച്ച മൊബൈൽ ഫോൺ നമ്പർ മുഖേന രണ്ടു മാസം മുൻപായിരുന്നു പുഷ്പകുമാരിയുമായി പരിചയത്തിലാവുന്നത്. തുടർന്ന് ഇവർ പലയിടത്തും ഒന്നിച്ചു താമസിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ട് ഫോൺവിളി സംബന്ധിച്ചു ഇരുവരും തമ്മിൽ തർക്കമുണ്ടായി. ചുരിദാറിന്റെ ഷാൾ മുറുക്കി ആത്മഹത്യ ചെയ്യുമെന്നു പുഷ്പകുമാരി പറഞ്ഞപ്പോൾ താൻ തന്നെ അതു ചെയ്യാമെന്നു പറഞ്ഞ് വേണു, പുഷ്പകുമാരിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പുഷ്പകുമാരി മരിച്ചതോടെ മൃതദേഹം എങ്ങനെയും കുഴിച്ചുമൂടാനായിരുന്നു വേണുവിന്റെ ഉദ്ദേശമെന്നു പൊലീസ് പറഞ്ഞു.
ഇതിനായി പള്ളിപ്പാട് സ്വദേശി മഹേഷിനെ വേണു കൂട്ടിക്കൊണ്ടുവന്നു. വരാൻ പോവുകയായിരുന്നു. തുടർന്ന് ഇരുവരും മദ്യപിച്ചശേഷം ഒരു സാധനം കുഴിച്ചുമൂടാനുണ്ടെന്ന് വേണു പറഞ്ഞു. അപ്പോഴായിരുന്നു കിടപ്പുമുറിയിൽ പുഷ്പകുമാരിയുടെ മൃതദേഹം മഹേഷ് കണ്ടത്.
പേടിച്ചുപോയ മഹേഷ് കുഴിച്ചു മൂടാൻ മമ്മട്ടിയും മറ്റും എടുത്തുകൊണ്ടുവരാമെന്നു പറഞ്ഞ് ഇറങ്ങിയപ്പോൾ വേണുവും കൂടെ ചെന്നു. ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപമെത്തിയപ്പോൾ ഓട്ടേോറിക്ഷ വിളിക്കാൻ മഹേഷ് ആവശ്യപ്പെട്ടു.
ഈ സമയം കെട്ടിടത്തിനു പിറകിൽ മഹേഷ് ഒളിച്ചു. മഹേഷിനെ കാണാതെ വന്നതിനെ തുടർന്നു വേണു തിരിച്ചുപോയി. കച്ചവടക്കാരോടു മഹേഷ് വിവരം പറഞ്ഞു. രാത്രി 12 മണിയോടെ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.
തുടർന്ന് സിഐ ടി. മനോജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തുമ്പോൾ വീടു പൂട്ടിയിരുന്നു പൊലീസ് ആവശ്യപ്പെട്ടിട്ടും വാതിൽ തുറന്നില്ല. ചവിട്ടിത്തുറക്കുമെന്നു പറഞ്ഞതിനെ തുടർന്നായിരുന്നു വാതിൽ തുറന്നത്.
സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ സുഹൃത്ത് അറസ്റ്റിൽ
ഹരിപ്പാട് ∙ വാക്തർക്കത്തെ തുടർന്നു സ്ത്രീയെ ശ്വാസം മുട്ടിച്ചു കൊന്ന സംഭവത്തിൽ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാധവ ജംക്‌ഷനു സമീപത്തെ വീട്ടിൽ ഭരണിക്കാവ് പുത്തൻപുരയിൽ പടീറ്റതിൽ ഭാനുവിന്റെ മകൾ പുഷ്പകുമാരിയെ (43) കൊലപ്പെടുത്തിയെന്ന കേസിൽ സുഹൃത്ത് കുമാരപുരം ശാന്താഭവനത്തിൽ വേണുവിനെയാണ് (39) അറസ്റ്റ് ചെയ്തത്.
വിധവയായ പുഷ്പകുമാരിയും കെട്ടിട നിർമാണത്തൊഴിലാളിയായ വേണുവും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. വേണു വേറെ വിവാഹിതനാണ്. മൃതദേഹം കുഴിച്ചുമൂടാൻ വേണു സഹായത്തിനു വിളിച്ചയാൾ തന്ത്രപരമായി പിന്മാറി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വാക്തർക്കത്തെ തുടർന്ന് ആത്മഹത്യാഭീഷണി മുഴക്കിയ പുഷ്പകുമാരിയെ കൊലപ്പെടുത്തുകയായിരുന്നെന്നു വേണു ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു.
പൊലീസ് നൽകിയ വിവരങ്ങൾ: മൊബൈൽ ഫോണിലൂടെയാണ് ഇരുവരും പരിചയത്തിലായത്. വേണു വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ രണ്ട് ദിവസം മുൻപ് പുഷ്പകുമാരി ചെന്നു. ബുധനാഴ്ച രാത്രി പുഷ്പകുമാരിക്കു വന്ന ഫോൺ വിളി സംബന്ധിച്ചു തർക്കമുണ്ടായി.
വ്യാഴാഴ്ച വൈകിട്ട് വീണ്ടും തർക്കമുണ്ടായതിനെ തുടർന്നു ചുരിദാറിന്റെ ഷാൾ മുറുക്കി ആത്മഹത്യ ചെയ്യുമെന്ന് പുഷ്പകുമാരി പറഞ്ഞു. ഇതു കേട്ടപ്പോൾ താൻ തന്നെ അതു ചെയ്യാമെന്നു പറഞ്ഞു വേണു പുഷ്പകുമാരിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി.
മൃതദേഹം കുഴിച്ചുമൂടുന്നതിനു പള്ളിപ്പാടുള്ള സുഹൃത്ത് മഹേഷിനെ വേണു വിളിച്ചു. കൊലപാതകമാണെന്നു മനസിലായതോടെ മഹേഷ് ഒഴിഞ്ഞു മാറി പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സംഘം എത്തിയപ്പോൾ വേണു വീട്ടിലുണ്ടായിരുന്നു.
ഫൊറൻസിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും തെളിവെടുത്തു. പൊലീസ് എറണാകുളം ഡപ്യൂട്ടി കമ്മിഷണർ യതീഷ് ചന്ദ്ര സംഭവസ്ഥലം സന്ദർശിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.