പത്തനാപുരത്തെ ബഹുനിലമന്ദിരത്തിന് മുകളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അസ്ഥികൂടത്തെപ്പറ്റിയുള്ള അന്വേഷണത്തിൽ ചുരുളഴിക്കാനാകാതെ പൊലീസ്. മരിച്ചയാളുടെ പ്രായം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ട് കിട്ടാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപാകാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. അസ്ഥികൂടത്തിന്റെ വാർത്തകൾ പുറത്തുവന്നിട്ടും കാണാതാവരെപ്പറ്റി പുതിയ പരാതികളൊന്നും പൊലീസിന് ലഭിച്ചിട്ടുമില്ല. പത്തനാപുരത്തെ ബഹുനിലകെട്ടിടത്തിന് മുകളിൽ അസ്ഥികൾ കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.
അസ്ഥികൂടം കണ്ടെത്തിയെങ്കിലും അത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നു പോലും മനസിലാക്കാൻ പൊലീസിനായിട്ടില്ല. കൊലപാതകത്തിന്റെ സൂചനകളൊന്നും തന്നെ അസ്ഥികൂടം കണ്ട കെട്ടിടത്തിന് സമീപത്ത് നിന്ന് ലഭിച്ചിട്ടില്ല തിരുവനന്തപുര മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം ഡോക്ടർമാരുടെ വിശദമായ റിപ്പോർട്ടിനെ ആശ്രയിച്ചുമാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ടു പോകാൻ പൊലീസിനാവുകയൊള്ളൂ.. മരിച്ചയാളുടെ പ്രായവും അസ്ഥികൂടത്തിന്റെ പഴക്കവുമാണ് പ്രധാനമായും പൊലീസിന് അറിയേണ്ടത്. സംശയാസ്പദമായ കാണാതായവരെപ്പറ്റി കഴിഞ്ഞ രണ്ടു ദിവസവുമായി പൊലീസ് അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല. സമീപ ജില്ലകളിൽ നിന്ന് കാണാതയാവരെപ്പറ്റിയും ഇതര സംസ്ഥാന തൊഴിലാളികളെപ്പറ്റിയും അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.