ഗുരുവായൂർ ക്ഷേത്രം തകർക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആലുവ തോട്ടപ്പടി സ്വദേശി അറസ്റ്റിൽ. ക്ഷേത്രത്തിലെ ഫോൺ നമ്പർ കിട്ടിയപ്പോൾ തമാശക്ക് വിളിച്ചതാണെന്ന് അറസ്റ്റിലായ ജോസഫ് മൊഴി നൽകി. ഭീഷണി ഗൗരവമുള്ളതല്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് പൊലീസ് അറിയിച്ചു. ആലുവ തോട്ടപ്പടി സ്വദേശിയും പഴയ സാധനങ്ങൾ വിൽപ്പന നടത്തി ജീവിക്കുകയും ചെയ്യുന്ന ജോസഫ് എന്ന 65കാരനാണ് ഗുരുവായൂർ ക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
രണ്ട് ദിവസം മുൻപ് ക്ഷേത്രത്തിലെ പ്രസാദം അടങ്ങിയ കവർ ജോസഫിന് ലഭിച്ചു. അതിൽ നിന്നാണ് ക്ഷേത്രത്തിലെ നമ്പർ ലഭിച്ചത്. ഫോണിലൂടെ ഭീഷണി മുഴക്കിയെന്ന് സമ്മതിച്ചെങ്കിലും തമാശക്കപ്പുറം പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലെന്നും മൊഴി നൽകി. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ഭീഷണി സന്ദേശമെത്തിയത്. വിളി വന്ന മൊബൈൽ നമ്പർ പിന്തുടർന്ന് അന്വേഷച്ചപ്പോൾ ആലപ്പുഴ പുന്നപ്രയിലെ കയർ തൊഴിലാളിയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി. പുന്നപ്ര പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ തന്റെ ബന്ധുവാണ് ആ സിം ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. അങ്ങിനെയാണ് ജോസഫിനെ പിടികൂടിയത്. ഗുരുവായൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കൂടുതൽ വ്യക്തതക്കായ ചോദ്യം ചെയ്തുവരികയാണ്.