ബംഗളുരുവിൽ കുറഞ്ഞ വിലയിൽ ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്ത് മലയാളികളിൽ നിന്നടക്കം കോടികൾ തട്ടിയ കേസിൽ റിയൽ എസ്റ്റേറ്റ് ഉടമ സച്ചിൻ നായികിന്റെ സ്വത്ത് ലേലം ചെയ്തു പണം തിരിച്ചുപിടിക്കാൻ ശ്രമം. ഇയാളുടെ ഉടമസ്ഥതയിൽ ബെംഗളൂരുവിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാനും ലേലം ചെയ്യാനും അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥർ സർക്കാരിനു കത്തയച്ചു. വ്യാജ കമ്പനികൾ രൂപീകരിച്ച് ബെംഗളൂരുവിൽ അമ്പതോളം അപാർട്മെന്റ് പദ്ധതികൾ പ്രഖ്യാപിച്ച് 150 കോടിയോളം രൂപ തട്ടിയെന്നാണ് സച്ചിൻ നായിക്, ഭാര്യ ആയിഷ എന്നിവർക്കെതിരായ കേസ്. ജനങ്ങൾക്ക് നഷ്ടപെട്ട തുകയിൽ നല്ലൊരു പങ്കും ലേലത്തിലൂടെ തിരിച്ചുപിടിക്കാമെന്നാണ് കണക്കുകൂട്ടൽ.
ബെംഗളൂരുവിലെ പ്രധാനയിടങ്ങളിലെല്ലാം ഇയാൾക്കു സ്വത്തുവകകൾ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. സുമന്ത് കുമാർ, യോഗേഷ് ചൗധരി എന്നീ പേരുകളിലും കമ്പനികൾ രൂപീകരിച്ച സച്ചിൻ നായിക്കും ഭാര്യ ആയിഷയും എംഡിമാരിൽ ഒരാളായ കെ.എം. അനൂപും പൊലീസ് കസ്റ്റഡിയിലാണ്. നഗരത്തിലെ കണ്ണായ ഇടങ്ങളിൽ പോലും തുശ്ചമായ വിലയിൽ ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്താണ് ഇയാൾ നിക്ഷേപകരെ ആകർഷിച്ചിരുന്നത്. ഫ്ലാറ്റ് കാണാനും നിർമ്മാണ പുരോഗതി വിലയിരുത്താനും എത്തുന്നവരെ മറ്റാരുടെയെങ്കിലും ഉടമസ്ഥതയിലുള്ള സ്ഥലവും കെട്ടിടങ്ങളും കാണിച്ചു കബളിപ്പിച്ചു.ആദ്യം നാലു പദ്ധതികൾ പൂർത്തീകരിച്ച സച്ചിൻ നായിക് ഇവയെക്കുറിച്ച് പരസ്യങ്ങൾ നൽകി വിശ്വാസ്യതയും നേടിയെടുത്തു.
പുതിയ പദ്ധതികളിൽ ഏതാനും ഫ്ലാറ്റുകളേ ശേഷിക്കുന്നുള്ളു എന്ന വിശ്വസിപ്പിക്കുകയും ചെയ്തതോടെ ഫ്ലാറ്റ് വാങ്ങാനെത്തിയവർ പലരും ലക്ഷക്കണക്കിനു രൂപ അഡ്വാൻസ് കൊടുത്തു ഫ്ലാറ്റ് ബുക്ക് ചെയ്തു. കബളിപ്പിക്കപ്പെട്ടവർ നൽകിയ പരാതിയിൽ കഴിഞ്ഞ ഡിസംബറിലാണ് സച്ചിൻ നായികിനെ മഡിവാള പൊലീസ് അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര രത്‌നഗിരി സ്വദേശി സച്ചിൻ നായക് റിയൽ എസ്റ്റേറ്റ് തട്ടിപ്പിലൂടെ സമ്പാദിച്ച കോടികൾ ഉപയോഗിച്ച് അനുരാധ എന്ന പേരിൽ 2014ൽ ഹിന്ദി സിനിമയും നിർമ്മിച്ചു. ഭാര്യ ആയിഷയ്ക്കായിരുന്നു പ്രധാന വേഷം. സച്ചിനും ആയിഷയ്ക്കുമെതിരെ നേരത്തെ ബെംഗളൂരുവിൽ നിക്ഷേപകരെ വഞ്ചിച്ച് 16കോടിയോളം തട്ടിയതായി വഞ്ചനാക്കേസും നിലവിലുണ്ട്.