ഒരു കോടി രൂപയുടെ അസാധു നോട്ടുകൾ പിടിച്ചെടുത്ത കേസ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് ഏറ്റെടുത്തു. അസാധു നോട്ടുകൾ ഗൾഫിലേക്ക് കടത്തി വീണ്ടും നാട്ടിൽ എത്തിച്ച് റിസർവ് ബാങ്കിൽനിന്ന് മാറ്റിയെടുക്കുന്ന സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
അഞ്ഞൂറിന്റേയും ആയിരത്തിന്റേയും അസാധു നോട്ടുകൾ ജൂൺ മുപ്പതു വരെ മാറ്റിയെടുക്കാൻ റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ളത് പ്രവാസികൾക്കു മാത്രമാണ്. ഒരു പ്രവാസിക്ക് 25,000 രൂപ വരെ ഇങ്ങനെ മാറ്റിയെടുക്കാം. ഗൾഫിൽനിന്നുള്ള നോട്ടുകൾ ഇങ്ങനെ റിസർവ് ബാങ്കിൽ ഇപ്പോഴും വരുന്നുണ്ട്. ഇതിന്റെ മറവിലാണ് അസാധു നോട്ടുകളുടെ കച്ചവടം പൊടിപൊടിക്കുന്നത്. അസാധു നോട്ടുകൾ തുണികളിൽ പൊതിഞ്ഞ് ഗൾഫിലേക്ക് കടത്തുന്നതായാണ് വിവരം.
ഒരു കോടി രൂപയുടെ അസാധു നോട്ടുകൾ നൽകിയാൽ മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ പുതിയ നോട്ടു കിട്ടും. ഇനിയും അസാധു നോട്ടു കൈവശമുള്ളവരെ ഉന്നമിട്ടാണ് ഈ കച്ചവടം. മുഴുവൻ തുകയും നഷ്ടപ്പെടുമെന്നിരിക്കെ പലരും ഈ കച്ചവടത്തിന് തയാറുമാണ്. പന്ത്രണ്ടു കോടിയുടെ അസാധു നോട്ടു കൈവശമുണ്ടെന്നാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥരുമായി ഡീൽ നടത്തിയവർ പറഞ്ഞത്. ആദ്യ ഇടപാടിന് വിശ്വാസം പകരാൻ കൊണ്ടുവന്ന ഒരു കോടി രൂപയാണ് ഡി.ആർ.ഐ. പിടിച്ചെടുത്തത്. പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി സിറാജുദ്ദിന് ജാമ്യം കിട്ടി. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട മൂന്നു യുവാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. കേസ് ലോക്കൽ പൊലീസ് ഏറ്റെടുത്തെങ്കിലും സമാന്തരമായി ഡി.ആർ.ഐയുടെ അന്വേഷണം തുടരുകയാണ്.