അഞ്ചൽ ∙ അലയമൺ രജനിവിലാസത്തിൽ രഞ്ജിനിയെയും (24) ഇരുപത്തിയൊന്നു ദിവസം പ്രായമുള്ള ഇരട്ടപ്പെൺകുഞ്ഞുങ്ങളെയും കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാൻ ആകാതെ സിബിഐ വട്ടംചുറ്റുന്നു. അന്വേഷണം അവസാനിപ്പിക്കുക അല്ലാതെ മാർഗം ഇല്ലെന്നതാണ് അവസ്ഥ. കേസിലെ ഒന്നാം പ്രതി അലയമൺ സ്വദേശി ദിവിൽകുമാർ, രണ്ടാം പ്രതി കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി രാജേഷ് എന്നിവർ വിദേശത്തേക്കു കടന്നതായി സിബിഐ കണ്ടെത്തിയിരുന്നു.
എന്നാൽ ഈ ദിശയിൽ അന്വേഷണം തുടരാൻ സിബിഐയ്ക്കു കഴിഞ്ഞില്ല. കൊലപാതകം നടന്ന സമയത്ത് ഇരുവരും സൈനികരായിരുന്നു. കേസിൽ പ്രതികളായി ഒളിവിൽ പോയതോടെ പിരിച്ചുവിടപ്പെട്ടു. ദിവിൽകുമാറിന്റെ പിതാവിനെ ഏതാനും ദിവസം മുൻപു വീടിനുസമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പിതാവിന്റെ മരണം ഇയാൾ അറിഞ്ഞിട്ടുണ്ടോ എന്നും സിബിഐ പരിശോധിക്കുന്നതായി സൂചനയുണ്ട്.
2010 ഫെബ്രുവരി 10നു രാവിലെ ഏറത്തെ വാടകവീട്ടിലാണ് അവിവാഹിതയായ രഞ്ജിനിയും കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. കുഞ്ഞുങ്ങളുടെ പിതാവ് അയൽവാസിയായ ദിവിൽകുമാറാണെന്ന് അവകാശപ്പെട്ടു രഞ്ജിനി വനിതാ കമ്മിഷനെ സമീപിച്ചതിനെ തുടർന്നായിരുന്നു കൊലപാതകം. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ കുറ്റവാളികളെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാൻ ആയില്ല. ഇതേ തുടർന്നു രഞ്ജിനിയുടെ മാതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയാണു സിബിഐ അന്വേഷണത്തിനു വഴിയൊരുക്കിയത്.