തൃശൂർ കയ്പമംഗലത്ത് സഹകരണ കൂട്ടായ്മയിലെ പച്ചക്കറി കൃഷിയുടെ പേരില്‍ ദമ്പതികള്‍ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ഒമ്പത് വീട്ടുകാരിൽ നിന്നായി 86 ലക്ഷം രൂപയുമായി മുങ്ങിയവർക്കെതിരെ മതിലകം പൊലീസ് കേസെടുത്തു. കയ്പമംഗലത്തിന് സമീപം ഡോക്ടർപടിയിലെ പച്ചക്കറി വ്യാപാരി ആദര്‍ശിനും അധ്യാപികയായ ഭാര്യ റീന്ക്കുമെതിരെയാണ് അയൽവാസികളായ 9 വീട്ടുകാർ പരാതി നൽകിയിരിക്കുന്നത്. ആദർശിനും റീനയ്ക്കും പല ജില്ലകളിലായി ഭൂമിയുണ്ടെന്നും സഹകരണ അടിസ്ഥാനത്തിൽ അവിടെ കൃഷി ചെയ്യാൻ പണം മുടക്കിയാൽ ലാഭവിഹിതം നൽകാമെന്നും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പണവും സ്വർണവുമായി ഇരുപത് ലക്ഷം രൂപ വരെ ഓരോ വീട്ടുകാരും നൽകി. ഏറ്റവും ആദ്യം രണ്ട് തവണയായി മുപ്പതിനായിരം രൂപ വരെ ലാഭവിഹിതമെന്ന പേരിൽ തിരിച്ച് നൽകി. ഇതുവഴിയുണ്ടായ വിശ്വാസം മുതലാക്കി കൂടുതൽ പണം വാങ്ങുകയായിരുന്നു. മാർച്ച് 31നകം ലാഭവിഹിതം നൽകാമെന്ന് പറഞ്ഞെങ്കിലും നൽകിയില്ല. നോട്ട് നിരോധനം മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് കാരണം പറഞ്ഞത്. ഒടുവിൽ ഒരാഴ്ച മുൻപ് ഇവർ നാട്ടിൽ നിന്ന് മുങ്ങിയതോടെയാണ് കബളിപ്പിക്കപ്പെട്ടതായി നാട്ടുകാർക്ക് ബോദ്യമായത്. തൃശൂർ റൂറൽ എസ്. പിക്ക് ലഭിച്ച പരാതിയെ തുടർന്ന് കേസെടുത്തെങ്കിലും പണം നൽകിയതിന്റെ രേഖകളൊന്നും ആരുടെയും കൈവശമില്ല. എങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Advertisement