ഒരു കോടി ഇരുപതു ലക്ഷം രൂപയുടെ പഴയ നോട്ടുകൾ കോഴിക്കോട് ഡി.ആർ.ഐ. പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശി സിറാജിനെ കയ്യോടെ പിടികൂടി. അസാധുവാക്കിയ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകളാണ് പിടികൂടിയത്. തൃശൂരിൽനിന്നുള്ള സംഘം അസാധു നോട്ടുകളുടെ ഇടപാട് നടത്തുന്നതായി ഡി.ആർ.ഐ. ഡപ്യൂട്ടി ഡയറക്ടർ ജി.ശബരീഷിന് രഹസ്യസന്ദേശം ലഭിച്ചിരുന്നു. ഈ നമ്പറിൽ ആവശ്യക്കാരായി ബന്ധപ്പെട്ട ഡി.ആർ.ഐ. ഉദ്യോഗസ്ഥർ ഇടപാടിനായി ശ്രമിച്ചു. പന്ത്രണ്ടു കോടി രൂപയുടെ പഴയ നോട്ടുകൾ നൽകാമെന്നായിരുന്നു ധാരണ. ഒരു കോടിയുടെ പഴയ നോട്ടുകൾ നൽകിയാൽ മുപ്പത്തിയഞ്ചു ലക്ഷം രൂപയുടെ പുതിയ നോട്ടു തരും.
ഒറ്റ ഇടപാടിൽ അറുപത്തിയഞ്ചു ലക്ഷം രൂപ ലാഭം. ജൂൺ 30നുള്ളിൽ പഴയ നോട്ടുകൾ മാറ്റാൻ റിസർവ് ബാങ്ക് പ്രവാസികൾക്കായി അവസരം നൽകിയിരുന്നു. ഇതിന്റെ മറവിലാണ് അസാധു നോട്ടുകളുടെ കച്ചവടം വീണ്ടും നടക്കുന്നത്. കോഴിക്കോട് റയിൽവെ സ്റ്റേഷൻ പരിസരത്ത് എത്താമെന്നായിരുന്നു നോട്ടിടപാടു സംഘം പറഞ്ഞിരുന്നത്. അങ്ങനെ, റയിൽവെ സ്റ്റേഷൻ പരിസരത്തുള്ള സ്വകാര്യ ആശുപത്രി വളപ്പിലെ പാർക്കിങ്ങിൽ ഇവരുടെ വണ്ടി നിർത്തി. തൊട്ടടുത്താണ് ഡി.ആർ.ഐ. ഓഫിസ്. പൊലീസിന്റെ സഹായത്തോടെ ഡി.ആർ.ഐ. ഉദ്യോഗസ്ഥർ ഈ സംഘത്തെ വളഞ്ഞു. പക്ഷേ, സംഘത്തിലുണ്ടായിരുന്ന മൂന്നു പേർ തന്ത്രപരമായി രക്ഷപ്പെട്ടു. നോട്ടിന്റെ ഉറവിടം കണ്ടെത്താൻ ഡി.ആർ.ഐ. അന്വേഷണം തുടരും.
Advertisement