കൊല്ലം കൊട്ടാരക്കരയില്‍ സ്വർണവും പണവും തട്ടിയെടുക്കാൻ വീട്ടമ്മയെ ക്രൂരമായി കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ സഹോദരൻ അറസ്റ്റിൽ. ശാസ്താംകോട്ട പടിഞ്ഞാറ്റതിൽ സുമതിക്കുട്ടിയമ്മ കൊല്ലപ്പെട്ട കേസിലാണ് സഹോദരൻ കുരീപ്പുഴ സ്വദേശി മണിയപ്പന്‍ എന്ന ശശിധരൻ പിള്ള പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നു സുമതിക്കുട്ടിയമ്മയുടെ സ്വർണാഭരണങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് സുമതിക്കുട്ടിയമ്മയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. ഭർത്താവ് മൂന്നുവർഷം മുൻപു മരിച്ചതിനെ തുടർന്നു സുമതിക്കുട്ടിയമ്മ ഒറ്റയ്ക്കായിരുന്നു താമസം. മണിയൻ ഇടയ്ക്കിടെ വീട്ടിൽ വന്നു പണം വാങ്ങിയിരുന്നു.
മദ്യലഹരിയിൽ വെള്ളിയാഴ്ച രാത്രി എത്തിയ മണിയൻ ഉറങ്ങിക്കിടന്ന സുമതിക്കുട്ടിയമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു. ഇതിനിടെ സുമതിക്കുട്ടിയമ്മ ഉണർന്നു ബഹളം വച്ചപ്പോള്‍ പണമോ സ്വർണമോ വേണമെന്ന് മണിയൻ ആവശ്യപ്പെട്ടു. എന്നാൽ സുമതിക്കുട്ടിയമ്മ നൽകിയില്ല. തുടർന്നു സുമതിക്കുട്ടിയമ്മ വീണ്ടും ഉറക്കമായപ്പോൾ അമ്മിക്കല്ലിന്റെ കുഴവി കൊണ്ടു പലതവണ തലയ്ക്കിടിച്ചു കൊല്ലുകയായിരുന്നു. സ്വർണമാലയും രണ്ടു വളകളും ഊരിയെടുത്ത ശേഷം മൃതദേഹം കിണറ്റിൽ തള്ളി. പുലർച്ചെ മൂന്നുവരെ മണിയൻ വീട്ടിൽത്തന്നെ തങ്ങി. പിന്നീടു കുളിച്ചശേഷം സ്വന്തം വീട്ടിലേക്കു പോയി. ശനിയാഴ്ച കട തുറക്കാതിരുന്നതിനാൽ പരിസരവാസികൾ സുമതിക്കുട്ടിയമ്മയെ അന്വേഷിച്ചു. മക്കളുടെ വീടുകളിലേക്കും അന്വേഷണം നീണ്ടു. പിന്നീടാണ് കിണറ്റിൽ മൃതദേഹം കണ്ടത്. പരിസരവാസികളുടെ മൊഴിയെ തുടർന്നാണ് അന്വേഷണം മണിയനിലേക്കു നീണ്ടത്. മരണവിവരം അറിയിച്ചിട്ടും ഇയാൾ എത്താതിരുന്നതോടെ സംശയം ബലപ്പെട്ടു. മൂന്നേമുക്കാൽ പവൻ ആഭരണങ്ങൾ മണിയന്റെ വീട്ടിൽ നിന്നു കണ്ടെടുത്തു.
Advertisement