തിരുവല്ല നിരണത്ത് ആരാധനാലയങ്ങളുടെ കാണിയ്ക്കവഞ്ചി കുത്തിത്തുറന്ന് കവർച്ച. രണ്ട് പള്ളികളിലും ഒരു ക്ഷേത്രത്തിലുമാണ് കഴിഞ്ഞരാത്രിയിൽ കവർച്ചയുണ്ടായത്. പുളിക്കീഴ് പൊലീസ് അന്വേഷണം തുടങ്ങി.
വടക്കുംഭാഗം സെന്റ് തോമസ് ഓർത്തഡോക്്സ് പള്ളിയുടെ രണ്ട് വഞ്ചികൾ തകർത്തു. ഒന്നരമാസത്തിനിടെ വഞ്ചിയിൽ നിക്ഷേപിച്ച മുഴുവൻ തുകയും കവർച്ചക്കാർ കൊണ്ടുപോയി. നിരണം ചെറിയ പള്ളിയിലെ കാണിയ്ക്കവഞ്ചിയിലെ പണവും അപഹരിച്ചിട്ടുണ്ട്. രാവിലെ പള്ളി തുറക്കാനെത്തിയ ആളാണ് കവർച്ചാവിവരം ആദ്യമറിയുന്നത്. പിന്നീടുള്ള പരിശോധനയിൽ പള്ളിയുടെ സമീപത്തെ കടയിലും കവർച്ച നടന്നതായി തെളിഞ്ഞു. കടയിൽ നിന്ന് പണവും, ഭക്ഷണസാധനങ്ങളും, സിഗരറ്റും കള്ളൻ കൈയ്ക്കലാക്കിയിട്ടുണ്ട്.
നീരേറ്റുപുറം ഭഗവതിക്ഷേത്രത്തിലെ കാണിയ്ക്കവഞ്ചിയിലെ പണവും നഷ്ടപ്പെട്ടു. പ്രദേശത്ത് ഒരാഴ്ച മുൻപാണ് പകൽസമയം വീട്ടമ്മയുടെ മാല ബൈക്കിലെത്തിയ സംഘം കവർന്നത്. ഇതിലെ പ്രതികൾക്കായുള്ള തെരച്ചിലിനിടെയാണ് പുതിയ കവർച്ചാപരമ്പര.