അൻപത് ലക്ഷംരൂപയ്ക്ക് ഇരുതലമൂരി പാമ്പിനെ വിൽക്കാൻ ശ്രമിച്ച നാല് പേർ കൊച്ചിയിൽ പിടിയിൽ. കൊല്ലം സ്വദേശികളായ രമേഷ് , അനിൽ കുമാർ കമ്പം സ്വദേശി ഇസ്മയിൽ ബീരാൻ , ഇസ്മയിൽ എന്നിവരാണ് പിടിയിലായത്. ഇതിനെ വാങ്ങാൻ ശ്രമിച്ച കൊച്ചി സ്വദേശിക്കായി തിരച്ചിൽ തുടരുന്നു.
എറണാകുളം കെ.എസ് ആർടി സി ബസ് സ്റ്റാൻഡിൽ വച്ചാണ് ഇരുതലമൂരി പാമ്പിനെ വിൽക്കാൻ ശ്രമിച്ച സംഘം പിടിയിലായത്. ഇവരുടെ കൈവശമുള്ള ബാഗിൽ നിന്ന് അഞ്ചുകിലോയോളം തൂക്കം വരുന്ന വലിയ ഇരുതല മൂരി പാമ്പിനെ കണ്ടെടുത്തു. പാമ്പിനെ വിൽക്കാൻ കൊണ്ടുവന്ന കൊല്ലം സ്വദേശികളായ രമേഷ് , അനിൽ കുമാർ കമ്പം സ്വദേശി ഇസ്മയിൽ ബീരാൻ , ഇസ്മയിൽ എന്നിവരാണ് പിടിയിലായത്.
തമിഴ്നാട്ടിൽ നിന്ന് അഞ്ചു ലക്ഷം രൂപയ്ക്ക് വാങ്ങിയ പാമ്പിലെ കൊച്ചി സ്വദേശിക്ക് 50 ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു പദ്ധതി. മലേഷ്യയിലേക്ക് കൊണ്ടുപോകാനാണ് പാമ്പിനെ കൊച്ചി സ്വദേശി ആവശ്യപ്പെട്ടതെന്ന് പിടിയിലായവർ പറഞ്ഞു. എറണാകുളം എസ്പിസിഎയും വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ റെയ്ഡിലായിരുന്നു പാമ്പിനെ കണ്ടെടുത്തത്. എസ്പിസിഎ ഇൻസ്പെക്ടർ ടി.എം സജിത്തിൻറെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഷെഡ്യൂൾ 4 ഇനത്തിൽ പെടുത്തി സംരക്ഷിക്കുന്നതാണ് ഇരുതലമൂരി എന്നയിനം പാമ്പുകളെ. നാലുവർഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പാമ്പിനെ കാട്ടിലേക്ക് തുറന്നുവിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇരുതലമൂരി ഐശ്വര്യം കൊണ്ടുവരുമെന്നുമുള്ള അന്ധവിശ്വാസമാണ് പാമ്പിനെ പിടികൂടി വിൽക്കുന്നതിന് പിന്നിലുള്ളത്.