റവന്യു അദാലത്തിലെ തീരുമാനപ്രകാരം വായ്പ അടച്ചിട്ടും ഈട് നല്‍കിയ പുരയിടത്തിന്റെ ആധാരം തിരിച്ചുനൽകാതെ പൊതുമേഖലാ ബാങ്ക്. എറണാകുളം കണ്ണമാലിലെ ദലിത് കുടുംബമാണ് കിടപ്പാടത്തിന്റെ ആധാരത്തിനായി അലയുന്നത്. അദാലത്തില്‍ നിര്‍ദേശിച്ച തുകയ്ക്ക് പുറമേ നാൽപത്തിയൊന്നായിരം രൂപ കൂടി അടയ്ക്കാതെ ആധാരം വിട്ടുനല്‍കാനാകില്ലെന്നാണ് ബാങ്കിന്റെ നിലപാട്.
കണ്ണമാലി കണ്ടകടവ് സ്വദേശിയായ ശോഭ പ്രകാശൻ രണ്ടായിരത്തിഎട്ടിൽ പത്തുസെന്റ് സ്ഥലം ഈട് നൽകി യൂണിയൻ ബാങ്കിൽ നിന്ന് മൂന്നുലക്ഷം രൂപ വായ്പ എടുത്തിരുന്നു. ശോഭയും ഭർത്താവും നടത്തിവന്നിരുന്ന പച്ചക്കറിക്കടയുടെ വികസനത്തിനായായിരുന്നു വായ്പ. ബാങ്കിൽ നിന്ന് തവണകളായി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ കൈപ്പറ്റി. എന്നാൽ വിവിധ കാരണങ്ങളാൽ കടവികസനം നടന്നില്ല. അതുകൊണ്ട് വായ്പയുടെ ബാക്കി തുക ബാങ്ക് നൽകിയതുമില്ല. കച്ചവടം നഷ്ടമായതോടെ തിരിച്ചടവ് മുടങ്ങി. വീട് ജപ്തിയായി. ശോഭ കലക്ടർക്ക് പരാതി നൽകി. റവന്യു അദാലത്തിൽവെച്ച് അറുപത്തിഅയ്യായിരം രൂപ അടച്ചാൽ വായ്പ അവസാനിപ്പിക്കാമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. അതനുസരിച്ച് കടം വാങ്ങി പണം അടച്ചു. എന്നാൽ ഇതുവരെ ആധാരം ബാങ്ക് മടക്കി നൽകിയില്ല.
അദാലത്തിൽ പറഞ്ഞ തുകയ്ക്ക് പുറമേ മുപ്പത്തിആറായിരം രൂപ ശോഭ നേരത്തെ ബാങ്കിൽ തിരിച്ചടച്ചിട്ടുണ്ട്. കൂടാതെ സ്വയം തൊഴിൽ പദ്ധതി പ്രകാരം പട്ടികജാതി വികസനവകുപ്പ് നൽകിയ ഒരുലക്ഷം രൂപയും ബാങ്ക് ഇവർക്ക് നൽകിയിട്ടില്ല. അദാലത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥന് പറ്റിയ അബദ്ധമാണ് ചെറിയ തുകയ്ക്ക് വായ്പ ഒത്തുതീർപ്പാക്കാന്‍ കാരണമെന്നാണ് ബാങ്കിന്റെ വിശദീകരണം.