കേന്ദ്ര സർക്കാർ പത്തു കോടി രൂപ വീതം വാഗ്ദാനം ചെയ്താലും ഐഎസിൽ ചേർന്ന മലയാളികൾ നാട്ടിലേക്കു തിരിച്ചുവരില്ലെന്നു കേരളത്തിലെ ഐഎസ് അനുഭാവികൾക്ക് സംഘത്തലവൻ കാസർകോട് സ്വദേശി റാഷിദ് അബ്ദുല്ലയുടെ വാട്സാപ് സന്ദേശം. യുദ്ധ പശ്ചാത്തലത്തിൽ കേരളത്തിലേക്കു മടങ്ങണമെന്നും അതിനായി കേന്ദ്ര സർക്കാരിന്റെ സഹായം ലഭ്യമാക്കാമെന്നും നാട്ടിലെ ബന്ധുക്കൾ അയച്ച സന്ദേശത്തിനുള്ള മറുപടിയിലാണിത്.
അഫ്ഗാനിസ്ഥാനിലെ ഖുറാസാനിൽ നിന്ന് ഐഎസിലെ മലയാളികൾ കേരളത്തിലേക്ക് അയച്ച നാലു വാട്സാപ് ഓഡിയോ സന്ദേശങ്ങൾ കൂടി ഇന്റലിജൻസ് ബ്യൂറോ ചോർത്തിയെടുത്തു. കേരളത്തിലുള്ളവർക്ക് അഫ്ഗാനിസ്ഥാനിൽ നിന്നയച്ച 12 വാട്സാപ് സന്ദേശങ്ങളാണ് ഇതിനകം ഐബി ചോർത്തിയത്. അമേരിക്കൻ സൈനികാക്രമണത്തിന്റെ കെടുതികൾ നേരിടുകയാണെങ്കിലും അഫ്ഗാനിസ്ഥാനിൽ നിന്നു കേരളത്തിലേക്കു മടങ്ങില്ലെന്നാണു സംഘത്തിന്റെ നിലപാട്.
അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളികളായ മുർഷിദ്, യഹിയ എന്നിവരുടെ കുടുംബങ്ങൾ ഐഎസ് സംരക്ഷണത്തിലാണെന്നും ആശങ്കകൾ വേണ്ടെന്നും സന്ദേശത്തിൽ പറയുന്നു.