എടിഎമ്മിൽനിന്നു പണമെടുക്കുമ്പോൾ അക്കൗണ്ടിൽ കൂടുതൽ തുക കുറവുചെയ്യുന്നതായി പരാതി. ഹൈറേഞ്ച് മേഖലയിലെ സ്വകാര്യ ബാങ്കുകളിൽനിന്നു കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലു വീട്ടമ്മമാരുടെ പണമാണു നഷ്ടപ്പെട്ടത്. അക്കൗണ്ട് ബാലൻസ് പരിശോധിക്കാനെത്തിയ തൂക്കുപാലം സ്വദേശിനിയുടെ അക്കൗണ്ടിൽനിന്ന് 12,000 രൂപയാണ് ഒറ്റയടിക്ക് അപ്രത്യക്ഷമായത്. പരാതിയുമായി ബാങ്കിലെത്തിയ വീട്ടമ്മയോട് മുംബൈയിലെ ഓഫിസിൽ വിവരമറിയിക്കണമെന്നായിരുന്നു ബാങ്ക് അധികൃതരുടെ നിർദേശം.
വീട്ടമ്മ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞതോടെ പൊലീസ് ഇടപെട്ടതിനെത്തുടർന്നാണു ബാങ്ക് അധികൃതർ വീട്ടമ്മയ്ക്കു തിരികെ പണം നൽകിയത്. പൊതുമേഖല, സ്വകാര്യ ബാങ്ക് എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതിനിടെയാണ് അക്കൗണ്ടിൽ കിടക്കുന്ന പണം നിമിഷങ്ങളുടെ ഇടവേളയിൽ അപ്രത്യക്ഷമായത്. മൂന്നുസംഭവങ്ങളിലും പൊലീസ് ഇടപെട്ടു ബാങ്കുകളിൽ അപേക്ഷ നൽകിയശേഷം ഏഴുദിവസം കഴിഞ്ഞാണു പണം അക്കൗണ്ടിൽ തിരികെ ബാങ്ക് നിക്ഷേപിച്ചത്.
സാങ്കേതികമായ പിഴവെന്നാണു ബാങ്ക് ഉദ്യോഗസ്ഥരുടെ വിശദീകരണം. എന്നാൽ നിർധനരായ വീട്ടമ്മമാർ തൊഴിലുറപ്പിൽനിന്നുള്ള പണവും പെൻഷൻ ലഭിച്ച പണവും എടുക്കാനെത്തിയപ്പോഴാണു ബാങ്ക് അക്കൗണ്ടിൽനിന്നു കൂടുതൽ പണം പിൻവലിക്കപ്പെട്ടതായി കാണിച്ചത്. ഈ തുക മെഷീനിൽനിന്നു കൈപ്പറ്റാനുമാകില്ല. ഇത്തരത്തിൽ പരാതിയുമായെത്തുന്നവരെ ബാങ്ക് ജീവനക്കാർ കയ്യൊഴിയുന്നതായാണു നെടുങ്കണ്ടം പൊലീസിൽ ലഭിച്ചിരിക്കുന്ന പരാതി. കഴിഞ്ഞദിവസം നെടുങ്കണ്ടം സ്വദേശിനിയായ വീട്ടമ്മ നെടുങ്കണ്ടത്തെ പൊതുമേഖല ബാങ്കിൽനിന്നു 4000 രൂപ പിൻവലിക്കുന്നതിനിടെ അക്കൗണ്ടിൽ പണം കാണാതായി.
വീണ്ടും പരിശോധിച്ചപ്പോൾ പണം വീണ്ടും അക്കൗണ്ടിലുള്ളതായി കാണിച്ചു. എന്നാൽ ഇതിനുശേഷം ബാലൻസില്ലെന്ന സ്ലിപ്പാണ് എടിഎമ്മിൽനിന്നു ലഭിച്ചത്. വീട്ടമ്മ ഉടൻ ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും അവർ കൈമലർത്തി. തുടർന്നു വീട്ടമ്മ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് ബാങ്കിലെത്തി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചപ്പോൾ പണം നഷ്ടപ്പെട്ടതായി കണ്ടെത്തി. പണം തിരികെ നൽകണമെന്നു പൊലീസ് നിർദേശം നൽകിയെങ്കിലും ഏഴു ദിവസം പിന്നിട്ടിട്ടും പണം വീട്ടമ്മയുടെ അക്കൗണ്ടിലെത്തിയില്ല.
ബാങ്ക് മാനേജർ നെടുങ്കണ്ടം പൊലീസിനെ സമീപിച്ചു കൂടുതൽ സമയം നീട്ടിച്ചോദിച്ചിരിക്കുകയാണ്. ഇത്തരത്തിൽ അനവധിപേരുടെ അക്കൗണ്ടിൽനിന്നു പണം നഷ്ടപ്പെടുന്നതായുള്ള പരാതി പൊലീസ് സ്റ്റേഷനിൽ എത്തുന്നതായി നെടുങ്കണ്ടം പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇന്റലിജൻസ് വിഭാഗങ്ങൾ അന്വേഷണം ആരംഭിച്ചു.